UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണ്‍പൂര്‍ ഐഐടി വിദ്യാര്‍ത്ഥിനിയെ വ്യോമസേന ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്റെ ബോധം കെടുത്തിയ ശേഷം സീതാന്‍സു തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

കാണ്‍പൂര്‍ ഐഐടി വിദ്യാര്‍ത്ഥിനിയെ കാമ്പസിലെ വനിത ഹോസ്റ്റലില്‍ വച്ച് ഒരു ഫേസ്ബുക്ക് സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാന്‍ സ്വദേശിയും ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സ് വിദ്യാര്‍ത്ഥിനിയുമായ ഇര എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ബിഹാര്‍ സ്വദേശി സീതാന്‍സു എന്ന വ്യോമസേന ഉദ്യോഗസ്ഥനുമായി ഫേസ്ബുക്ക് ചങ്ങാത്തം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാവുകയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ജനുവരി ആറിന് സീതാന്‍സു വനിത ഹോസ്റ്റലില്‍ എത്തിയതെന്നാണ് കല്യാണ്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്റെ ബോധം കെടുത്തിയ ശേഷം സീതാന്‍സു തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ സീതാന്‍സു വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് പരാതിക്ക് കാരണമെന്ന് സംശയിക്കുന്നതായി കാണ്‍പൂര്‍ എസ്എസ്പി അഖിലേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ബിഹാര്‍ പോലീസിനോടും വ്യോമസേന അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സീതാന്‍സുവിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കാണ്‍പൂര്‍ ഐഐടി അധികൃതര്‍ തയ്യാറായില്ല. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെയും റാഗിംഗിന്റെ പേരില്‍ ചില വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിന്റെയും പേരില്‍ കാണ്‍പൂര്‍ ഐഐടി കഴിഞ്ഞ വര്‍ഷം തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍