UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരില്‍ സമരം മൂന്നാം ഘട്ടത്തിലേക്ക്; വലിയ ജനപങ്കാളിത്തം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റു പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ‘കേരളം കീഴാറ്റൂരിലേക്ക്’ പ്രകടനം തളിപ്പറമ്പില്‍ നിന്നാണ് ആരംഭിച്ചത്.

നെല്‍വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹുജന മാർച്ച് കീഴാറ്റൂരിലെത്തി. തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്തു. നൂറ് കണക്കിനാളുകൾ മാർച്ചിന്റെ ഭാഗമായി. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ, പി.സി.ജോർജ്‌ എംഎല്‍എ, പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരായ സി.ആർ.നീലകണ്ഠൻ, ഹരീഷ് വാസുദേവൻ, സമര നേതാവ് നമ്പ്രാടത്ത് ജാനകി തുടങ്ങിയവർ പങ്കെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിലാണ് മാർച്ച് നടന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റു പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ‘കേരളം കീഴാറ്റൂരിലേക്ക്’ പ്രകടനം തളിപ്പറമ്പില്‍ നിന്നാണ് ആരംഭിച്ചത്. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ ഉയര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കീഴാറ്റൂര്‍ പ്രഖ്യാപനം സമര നേതാവായ സുരേഷ് കീഴാറ്റൂര്‍ നടത്തി. ആര്‍എംപി നേതാവ് എന്‍ വേണു, ബിജെപിയില്‍ നിന്ന് സുരേഷ് ഗോപി എംപി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണ് പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞയും സമ്മേളനത്തില്‍ ചൊല്ലി.

അതേസമയം, പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരും മാര്‍ച്ച് കാണാന്‍ പോവരുതെന്നു ശനിയാഴ്ച നടന്ന കീഴാറ്റൂര്‍ സംരക്ഷണ സമിതിയുടെ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി വാര്‍ത്താപ്രാധാന്യം കിട്ടാന്‍ വയല്‍ക്കിളികള്‍ ശ്രമിച്ചേക്കാം. സിപിഎം പ്രവര്‍ത്തകര്‍ അതില്‍ പെടരുത്. വീണുപോയൊരു സമരത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍