UPDATES

സിനിമാ വാര്‍ത്തകള്‍

ഓസ്കാർ വിയോജിപ്പുകളോടെ ചലച്ചിത്ര അക്കാദമിക്ക് ചില ‘അലവലാതികളു’ടെ തുറന്ന കത്ത്

ഓസ്കാർ ഭാവിയെ കുറിച്ചുള്ള രോമാഞ്ചവും ആശങ്കകളും വിയോജിപ്പുകളുമൊക്കെ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്. ഈ പറയുന്ന ലോംഗ് ഡോക്യൂമെന്ററിയിൽ കേരള ത്തിൽ നിന്നുള്ള / മലയാളം പറയുന്ന ഒരു ചിത്രം പോലുമില്ലല്ലോ!​

കേരള രാജ്യാന്തര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) പതിനൊന്നാമത് എഡിഷൻ ജൂലായ് അവസാന വാരം തിരുവനന്തപുരത്ത് നടക്കാനിരിക്കെ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗങ്ങൾക്കുള്ള തുറന്ന കത്തുമായി ഡോക്യുമെന്ററി-ഫീച്ചർ- നോൺ ഫീച്ചർ ഫിലിം സംവിധായകർ. കേരള ചലച്ചിത്ര അക്കാദമിയെ പരോക്ഷമായി കണക്കറ്റ് പരിഹസിച്ചു കൊണ്ടാണ് കന്യക ടാക്കീസ് സംവിധായകൻ കെ ആർ മനോജ്, ദേശീയ അവാർഡ് ജേതാവ് അനീസ് മാപ്പിള, ഡോക്യുമെന്ററി സംവിധായകരായ ബാബു കാമ്പ്രത്ത്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, പ്രതാപ് ജോസഫ് അടക്കമുള്ളവരാണ് സംയുക്തമായി കത്ത് തയ്യാറാക്കിയിരിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗങ്ങക്കുള്ള തുറന്ന കത്ത്

പ്രിയരേ,

പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേളയുടെ മുന്നോടിയായി ഇന്നലെ അക്കാദമി ഭാരവാഹികൾ  നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ ചില ‘കനപ്പെട്ട’ ആകർഷണങ്ങൾ ആണ് ഞങ്ങളെ ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. മേളയിലെ മികച്ച ലോംഗ് ഡോക്യുമെന്ററിയെ നേരിട്ട് ഓസ്കാർ മത്സരവേദിയിൽ എത്തിക്കും എന്ന പ്രസ്താവന ഞങ്ങൾക്കുണ്ടാക്കിയ അത്ഭുതം പറഞ്ഞറിയിക്കാതെ വയ്യ. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൻറെ നേരിട്ടുള്ള റിക്രൂട്ടിങ് ഏജൻസി ആയി സംസ്ഥാന ചലച്ചിത്ര അക്കാദമി (കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേള ) മാറിയ വിവരം ഞങ്ങളിൽ ഉണ്ടാക്കിയ ആശ്ചര്യവും അങ്കലാപ്പും ഒപ്പം പങ്കുവയ്ക്കുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്ന ചിത്രത്തിന് അവിടെ മത്സരിക്കാനുള്ള ചെല്ലും ചെലവും അക്കാദമി നൽകും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മുൻപ് ഇവിടെ നിന്ന് ഓസ്കാർ മത്സരത്തിന് പോയ ചില ഫീച്ചർ ഫിലിം  നിർമ്മാതാക്കൾ മത്സരം കഴിഞ്ഞു സാമ്പത്തികമായി തരിപ്പണമായിപ്പോയ കാഴ്ചയാണ് ഞങ്ങളുടെ അങ്കലാപ്പിനു ഒരു കാരണം. ഫീച്ചർ ഫിലിം നിർമ്മാതാക്കളുടെ ഗതി അതാണെങ്കിൽ ഞങ്ങൾ ഡോക്യുമെന്ററിക്കാരുടെ അവസ്ഥ എന്താവും!

ഒരു വർഷം ലോകത്തെമ്പാടും സൃഷ്ടിക്കപ്പെടുന്ന എണ്ണമറ്റ നോൺ ഫീച്ചറുകളിൽ നിന്നും തങ്ങൾക്കു വേണ്ടവ തരപ്പെടുത്താനുള്ള ചുളു വഴിയാണ് അമേരിക്കൻ അക്കാദമി നടത്തുന്നതെന്ന് ചില ദോഷൈകദൃക്കുകൾ പറഞ്ഞുനടപ്പുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേത് ഒരു വലതു പക്ഷ വ്യതിയാനം ആണെന്നും, നമ്മുടെ  ഏഷ്യ – ആഫ്രിക്ക – ലാറ്റിനമേരിക്ക പക്ഷപാതമൊക്കെ ആവിയാവുന്ന ലക്ഷണമാണെന്നുമൊക്കെ ഗൊദാർദ് തലയ്ക്കു പിടിച്ച, ഓസ്കാർ വിരുദ്ധരായ അവർ മുറുമുറുക്കുന്നു. വിവരക്കേട് പറയരുത്, കേരളം പോലൊരു മൂന്നാം ലോകത്തിനു ലഭിച്ച സൗഭാഗ്യമാണ് ഇതെന്ന് പുരോഗമനകാരികൾ ​അവരെ തിരുത്തുന്നുമുണ്ട്. എന്തായാലും ഇസ്രായേലിലെ ഡോക്കവിവ് ഫെസ്റ്റിവലുകാർ അഭിമാനിക്കും പോലെ (അവരുടെ ഉൾപ്പുളക ഇ മെയിൽ ഞങ്ങളിൽ പലർക്കും കിട്ടി) നമ്മുടെ മേള ഓസ്കാർ ക്വാളിഫയിങ് ആയ ഇരുപത്തെട്ടിൽ ഒന്നായതിൽ (അതും ഇൻഡ്യയിൽ നിന്നുള്ള ഒരേയൊരു മേള) ഞങ്ങളും പുളകം കൊള്ളുന്നു.

ഓസ്കാർ ഭാവിയെ കുറിച്ചുള്ള രോമാഞ്ചവും ആശങ്കകളും വിയോജിപ്പുകളുമൊക്കെ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്. ഈ പറയുന്ന ലോംഗ് ഡോക്യൂമെന്ററിയിൽ കേരള ത്തിൽ നിന്നുള്ള / മലയാളം പറയുന്ന ഒരു ചിത്രം പോലുമില്ലല്ലോ!​ അവിടെപ്പോലും എത്താതെ എന്ത് ഓസ്കാർ! അപ്പൊ ഓസ്കാർ ശെരിക്കും ഇന്നാട്ടുകാരെ ഉദ്ദേശിച്ചല്ല അല്ലെ? ഹാവൂ …വലതുപക്ഷ വ്യതിയാനത്തിൽ നിന്നും നമ്മൾ മലയാളികൾ രക്ഷപ്പെട്ടു! സത്യത്തിൽ ഞങ്ങൾ പറയാൻ വന്നത് മറ്റൊന്നാണ്. ഓസ്കാർ രോമാഞ്ചത്തിൽ അത്മുങ്ങിപ്പോയതാണ്. ​അമേരിക്കൻ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നു മറ്റ് ഇരുപത്തിയേഴു മേളകളും ഒന്നു പരിശോധിച്ചു നോക്കൂ.

എല്ലാത്തിലും  തദ്ദേശീയ ചിത്രങ്ങൾക്ക് പ്രത്യേകം സംവരണം ഉണ്ട്. സ്വന്തം നാട്ടിലെ ചിത്രങ്ങളെ അവരെല്ലാം ആവോളം പരിപോഷിപ്പിക്കുന്നുമുണ്ട്. അതുപോലെ ഒരു സംവരണം ‘അവികസിതരും നിലവാരം ഇല്ലാത്തവരുമായ’ ഞങ്ങൾക്ക് കൂടി തരണം. ​ഓസ്കാറിനൊന്നും കൊണ്ടു പോകണ്ട. പക്ഷേ നമ്മുടെ നാട്ടിലെ മേളയിലെങ്കിലും നേരെ ചൊവ്വേ ഒന്നു കാണിക്കാൻ കഴിയണം. അമ്പതും മുപ്പത്തിമൂന്നും ഒന്നും ഇല്ലെങ്കിലും ഒരു ഇരുപതു ശതമാനമെങ്കിലും തരണം.

അത് എല്ലാ വിഭാഗത്തിലും വേണം. പ്രാദേശികവാദം തലയ്ക്കു പിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത് എന്നു കരുതിയാലും തെറ്റില്ല. ഞങ്ങളുടെ/ഇന്നാട്ടുകാരുടെ  നികുതിപ്പണം കൊണ്ടു കൂടിയാണല്ലോ ഈ മേളയൊക്കെ നടക്കുന്നത്.  പിന്നെ ഇത്തവണ നിങ്ങൾ ചവിട്ടി പുറത്താക്കിയ 15 മിനിറ്റിൽ താഴെയുള്ള ഡോക്യുമെന്ററികളെ കൂടി അടുത്ത തവണ ഒന്നു പരിഗണിക്കണം, ഒരു പ്രത്യേക വിഭാഗമായിട്ടെങ്കിലും. ലോങ്ങ് എടുക്കാൻ കെല്പില്ലാത്തവരെ പുറത്താക്കുകയല്ലലോ വേണ്ടത് .

മേൽ പറഞ്ഞ ആവലാതികൾക്ക്‌ (അതോ അലവലാതികൾക്കോ!) അടുത്ത യോഗത്തിൽ ഒരു പരിഹാരം ഉണ്ടാക്കണം എന്ന അപേക്ഷയോടെ,മേളക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്,

ഓസ്കാർ പ്രതീക്ഷകളോടെ,

കെ ആർ മനോജ്

ബാബു കാമ്പ്രത്ത്
ഷൈനി ജേക്കബ് ബെഞ്ചമിൻ
അനീസ്  കെ  മാപ്പിള
അശ്വിൻ കൃഷ്ണകുമാർ
ഷിജിത് വി പി
പ്രതാപ് ജോസഫ്

സത്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിക്ക് എന്താണ് പണി?

കരപ്രമാണി ചമയലാണോ ചലച്ചിത്ര അക്കാദമിയുടെ പണി? വര്‍ക്ക് ഓഫ് ഫയര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ആര്‍ക്കാണ് വാശി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍