മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പ് പറയാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറാത്ത ക്രാന്തി മോര്‍ച്ച കോര്‍ഡിനേറ്റര്‍ രവീന്ദ്ര പാട്ടീല്‍ പറയുന്നത്. മറാത്ത സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പന്ഥര്‍പൂരിലെ ക്ഷേത്ര ദര്‍ശന പരിപാടി ഫഡ്‌നാവിസ് ഒഴിവാക്കി.
മഹാരാഷ്ട്രയില്‍ തൊഴില്‍, വിദ്യാഭ്യാസ സംവരണം ആവശ്യപ്പെട്ട് സവര്‍ണ വിഭാഗമായ മറാത്തകള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഔറംഗബാദിലും സമീപ ജില്ലകളിലുമാണ് സംഘര്‍ഷം ഏറ്റവും രൂക്ഷമായത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. മറാത്ത ക്രാന്തി മോര്‍ച്ച നാളെ മുംബൈയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 27കാരനായ കാക്കാസാഹിബ് ഷിന്‍ഡെ പാലത്തില്‍ നിന്ന് ഗോദാവരി നദിയിലേയ്ക്ക് ചാടി ജീവനൊടുക്കിയിരുന്നു. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനവും മറാത്തകളാണ്.
മറ്റൊരു പ്രതിഷേധക്കാരന്‍ 31കാരന്‍ ജഗന്നാഥ് സോനാവാനെ കാക്കാസാഹിബിനെ അനുസരിച്ച് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇയാള്‍ മരിച്ചില്ല. ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. കാക്കാബാബു ഷിന്‍ഡെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ശിവസേന എംപി ചന്ദ്രകാന്ത് ഖെയ്രയ്ക്ക് നേരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും കല്ലേറ് നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വ്യാജപ്രചാരണങ്ങളും അതിക്രമങ്ങളും തടയുന്നതിനായി ഔറംഗബാദ് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഷാം അത്ഗാവ്കര്‍ എന്ന ഒസ്മാനാബാദിലെ പൊലീസ് കോണ്‍സ്റ്റബിള്‍ കായ്ഗാവില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പ് പറയാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറാത്ത ക്രാന്തി മോര്‍ച്ച കോര്‍ഡിനേറ്റര്‍ രവീന്ദ്ര പാട്ടീല്‍ പറയുന്നത്. മറാത്ത സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പന്ഥര്‍പൂരിലെ ക്ഷേത്ര ദര്‍ശന പരിപാടി ഫഡ്‌നാവിസ് ഒഴിവാക്കി.