മാഗസിന് പ്രസിദ്ധീകരിച്ചാല്‍ കലാപമുണ്ടാവുമെന്നാണ് പ്രിന്‍സിപ്പാള്‍ നിരോധനത്തിന് പറയുന്ന ന്യായം
2014 ല്‍ സ്ഥാപിതമായ നാദാപുരം ഗവ. കോളേജിന്റെ പ്രഥമ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ നടപടി വിവാദമാകുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളുടെയടക്കം സഹകരണത്തോടെ യൂനിയനുകള്‍ സംയുക്തമായാണ് മാഗസിന്‍ തയ്യാറാക്കിയത്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകാശന കര്‍മം നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാഗസിന്റെ ഡെമോ കോപ്പി പ്രകാശനം ജൂലൈയില്‍ നിര്‍വഹിക്കപ്പെട്ടിരുന്നു. ‘ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചല്‍’ എന്ന് പേര് നല്‍കിയ മാഗസിന്റെ പ്രസിദ്ധീകരണാനുമതി സ്റ്റാഫ് എഡിറ്റര്‍ സുദീപ് ദാമോദറും പ്രിന്‍സിപ്പാള്‍ ജ്യോതിരാജും നിഷേധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഐക്യകണേ്ഠ്യനെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അസ്വസ്ഥത നിറഞ്ഞതും അംഗീകരിക്കാനാവത്തുതുമായ രാജ്യത്തെ നിലവിലെ രാഷട്രീയ സാഹചര്യത്തെ, രാജ്യത്തെ പൗരന്റെ മാനസിക സംഘര്‍ഷങ്ങളെ പ്രാദേശിക ഭാഷയില്‍ ഏറ്റവും മനോഹരമായ രീതില്‍ അവതരിപ്പിക്കുന്ന വാക്കുകളാണ് ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചല്‍ എന്ന പേരിലുളള ആ മാഗസിന്റെ ഉളളടക്കം എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
മൂന്ന് ഭാഗങ്ങളായി തിരിച്ച നൂറ്റി പത്തോളം പേജുകളുളള മാഗസിന്റെ ‘ഇമിരിച്ചല്‍’ എന്ന ഭാഗത്തെ നാല്‍പതോളം പേജുകള്‍ ഒഴിവാക്കണമെന്നാണ് തുടക്കത്തില്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ ഫാസിസത്തെ ശക്തമായ ഭാഷയില്‍ സര്‍ഗാത്മകമായി വിമര്‍ശിക്കുന്ന മാഗസിനിലെ ഫാസിസത്തെയും ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങളെയും ദളിത് വിഷയങ്ങളെയും ചര്‍ച്ചയ്ക്ക് വെക്കുന്ന കവിതകളും കഥകളും ലേഖനങ്ങളും കാരിക്കേച്ചറുകളും, വി.ടി.ബല്‍റാം എംഎല്‍എയുമായി നടത്തിയ അഭിമുഖവും നീക്കം ചെയ്യാനാണ് സ്റ്റാഫ് എഡിറ്ററുടെയും പ്രിന്‍സിപ്പാളുടെയും നിര്‍ദ്ദേശം.
‘നിരോധിച്ചത് ബീഫല്ല, സ്വാതന്ത്ര്യമാണ്’ എന്നെഴുതിയിടത്ത് ബീഫ് എന്നത് തിരുത്തി ഭക്ഷണം എന്നാക്കി കൊടുത്തുവെന്നും ദളിത് എന്ന പദം നീക്കം ചെയ്യണമെന്നും പാക്കിസ്ഥാനെ കുറിച്ചോ വിപ്ലവത്തെ കുറിച്ചോ രക്തസാക്ഷികളെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ പരാമര്‍ശിക്കരുതെന്നും നിര്‍ദ്ദേശിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു സര്‍ക്കാര്‍ കോളേജ് മാഗസിന്‍ ഒരു കാരണവശാലും ഇത്തരത്തിലാവാന്‍ പാടില്ല എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ പ്രിന്‍സിപ്പല്‍ നാദാപുരത്ത് തന്നെയുളള സ്വകാര്യ സ്വാശ്രയ കോളേജ് മാഗസിന്‍ കാണിച്ച്, ഇതില്‍ പൂക്കളും പൂമ്പാറ്റയും പ്രണയവുമുണ്ട് എന്ന് പറഞ്ഞ് മാതൃകയാക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
പ്രശസ്ത് പോളിഷ് കവി ജൂലിയസ് സ്ലോവക്കിയുടെ ‘കാടുകള്‍ കത്തിയെരിയുമ്പോല്‍ പനിനീര്‍പ്പൂക്കളെ ചൊല്ലി ഖേദിക്കാന്‍ ആര്‍ക്ക് നേരം’ എന്ന വാചകത്തോടു കൂടി പൂവില്ലാത്ത മാഗസിന്‍ എന്നെഴുതിയ പോസ്റ്റര്‍ പ്രതിഷേധ സൂചകമായി കോളേജ് മാഗസിന്റെ പേരിലുളള ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥികള്‍ ഷെയര്‍ ചെയ്തിരുന്നു.
സിപിഎം – ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉണങ്ങാത്ത മുറിവുളള നാദാപുരത്ത് കക്ഷി, രാഷട്രീയ ഭേദമന്യേയുള്ള വിപ്ലവകരമായ രാഷ്ട്രീയ തീരുമാനത്തിന് നാദാപുരം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ടെന്നത് കേവലം ഒരു കോളേജിലെ വിഷയത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിനും അപ്പുറം നാദാപുരം എന്ന പ്രദേശത്തിന്റെ സമാധാനവുമായി ബന്ധപ്പെട്ട കാര്യവും കൂടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നതിനിടയിലാണ് കോളേജ് അധികൃതര്‍ തന്നെ ഇത്തരത്തിലൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. മാഗസിന് പിന്തുണയുമായി എ. പ്രദീപ് കുമാര്‍ എംഎല്‍എ, മുസ്ലീം യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍, എസ്എഫ്ഐ കോഴിക്കോട് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ വി.ആര്‍ വിജിത്ത് അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചാല്‍ കലാപമുണ്ടാവുമെന്നാണ് പ്രിന്‍സിപ്പാള്‍ നിരോധനത്തിന് പറയുന്ന ന്യായം. ആന്റി നാഷണല്‍ ആണെന്ന് പറഞ്ഞ് തുടക്കത്തില്‍ നാല്‍പതോളം പേജുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വെട്ടി മാറ്റേണ്ട പേജുകളുടെ എണ്ണം പതിനെട്ടാക്കി ചുരുക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയോ വ്യക്തിയേയോ പേരെടുത്ത് വിമര്‍ശിക്കുക പോലും ചെയ്യാത്ത മാഗസിനാണ് തങ്ങളുടേതെന്നും സമൂഹത്തില്‍ ചുറ്റിലും നടക്കുന്ന പ്രശ്‌നങ്ങളെ സര്‍ഗാത്മകമായി അവതരിപ്പിക്കാനുളള ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്.
വി.ടി ബല്‍റാമുമായി നടത്തിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ മുഴുവന്‍ ഹിന്ദുത്വ ഫാസിസത്തിനെതിരാണെന്നും തുടക്കം മുതല്‍ ഒടുക്കം വരേ ബീഫെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു മാഗസിന്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് പ്രിന്‍സിപ്പാളിന്റെ നിലപാട്. എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശിച്ച പതിനെട്ട് പേജുകളില്‍ ഭരണഘടനാ വിരുദ്ധമായതോ നിയമ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയ ഭാഗങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രിന്‍സിപ്പാളിന്റെ മറുപടി അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് സെന്‍സറിംഗ് ആവശ്യപ്പെടുന്നത് എന്നാണ്. എന്നാല്‍ സെന്‍സറിംഗ് ആവശ്യപ്പെട്ട ഭരണഘടന വിരുദ്ധമായ ഭാഗം എതാണെന്നോ എന്താണെന്നോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പ്രിന്‍സിപ്പാള്‍ തയാറുമല്ല. മാഗസിന്‍ ഏകപക്ഷീയമാണെന്നും എതിര്‍ കക്ഷികള്‍ക്ക് കൂടി അവരുടെ ഭാഗം പറയാനുളള അവസരം ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നുമാണ് മീഡിയ വണ്‍ ചാനലില്‍ പ്രിന്‍സിപ്പാള്‍ ജ്യാതിരാജ് അഭിപ്രായപ്പെട്ടത്.
നാദാപുരം ഗവണ്‍മെന്റ് കോളേജ് മാഗസിനില്‍ കത്രിക വെയ്ക്കാനുളള അധികൃതരുടെ ശ്രമത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്ന നിലപാട് തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.