UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ധാരണകള്‍ ലംഘിച്ചു: സുഷമ സ്വരാജ്

മനുഷ്യത്വപരമായ പരിഗണനയുടെ ഭാഗമായാണ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച അനുവദിച്ചതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരം പരിഗണനകളല്ല അവര്‍ അവിടെ കാണിച്ചത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാകിസ്ഥാന്‍ നയതന്ത്ര മര്യാദകളും ധാരണകളും ലംഘിച്ചതായി ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവ് 22 വര്‍ഷത്തിന് ശേഷം സ്വന്തം അമ്മയേയും ഭാര്യയേയും കണ്ട സമയത്ത് അത് പോലും തങ്ങളുടെ പ്രൊപ്പഗാണ്ടയ്ക്ക് വേണ്ടി പാകിസ്ഥാന്‍ ഉപയോഗിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഈ കൂടിക്കാഴ്ചയില്‍ പാക് അധികൃതര്‍ എടുത്ത മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പരാതി പാകിസ്ഥാനെ അറിയിച്ചതായും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമ സ്വരാജ് പറഞ്ഞു.

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആരോപണങ്ങള്‍:

പാക് മാധ്യമങ്ങള്‍ കുല്‍ഭൂഷന്റെ ഭാര്യയേയും അമ്മയേും സമീപിക്കില്ലെന്നായിരുന്നു ഇന്ത്യുമായുള്ള പാകിസ്ഥാന്റെ ധാരണ. എന്നാല്‍ ഇത് ലംഘിച്ചു. പാക് മാധ്യമങ്ങള്‍ ഇവരോട് മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. പാക് മാധ്യമങ്ങള്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

സാരി മാത്രം ധരിക്കാറുള്ള കുല്‍ഭൂഷന്റെ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് സാല്‍വാര്‍ കമ്മീസ് ധരിപ്പിച്ചു. കുല്‍ഭൂഷന്റെ ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം മായ്പ്പിച്ചു. കയ്യിലെ വളകളും കഴുത്തിലെ താലിയും അഴിപ്പിച്ചു.

അമ്മയ്ക്ക് കുല്‍ഭൂഷണോട് മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇത് അനുവദിച്ചില്ല. മറാത്തിയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പാക് ഉദ്യോഗസ്ഥര്‍ ഇത് തടസപ്പെടുത്തി. ഇന്റര്‍കോം സംവിധാനം ക്ലോസ് ചെയ്തു.

കൂടെയുണ്ടായിരുന്ന ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ അറിയിക്കാതെ കുടുംബാംഗങ്ങളെ മറ്റൊരു വാതിലിലൂടെ കൊണ്ടുപോയി. സംഭാഷണം തുടങ്ങിയ ശേഷം മാത്രമാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് മുറിയിലെത്താന്‍ കഴിഞ്ഞത്.

കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിപ്പോകാന്‍ നേരം ഇവര്‍ക്ക് മടങ്ങാനുള്ള കാര്‍ എത്തിക്കാന്‍ വൈകി. ഇതുമൂലം പാക് മാധ്യമങ്ങള്‍ക്ക് ഇവരെ അധിക്ഷേപിക്കാന്‍ കൂടുതല്‍ സമയം കിട്ടി. മനുഷ്യത്വപരമായ പരിഗണനയുടെ ഭാഗമായാണ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച അനുവദിച്ചതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരം പരിഗണനകളല്ല അവര്‍ അവിടെ കാണിച്ചത്.

കുല്‍ഭൂഷന്റെ ഭാര്യയുടെ ഷൂസ് അഴിപ്പിച്ച് സ്ലിപ്പര്‍ ഇടാന്‍ കൊടുത്തു. കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഷൂസ് തിരിച്ചുകൊടുത്തില്ല. കുല്‍ഭൂഷന്റെ ശരീരത്തില്‍ പീഡനത്തിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു എന്ന് ഭാര്യയും അമ്മയും പറയുന്നു. കുല്‍ഭൂഷണന്റെ പല പ്രതികരണങ്ങളിലും ഭീതിയുണ്ടായിരുന്നു. പറഞ്ഞ് പഠിപ്പിച്ച പോലെയാണ് പലപ്പോഴും സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍