പിപി പാണ്ഡെക്കെതിരെ തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പാണ്ഡെക്കെതിരെ സാക്ഷികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു.
19കാരിയായ വിദ്യാര്‍ത്ഥിനി ഇഷ്രത് ജഹാന്‍ അടക്കം നാല് പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്ത് മുന്‍ ഡിജിപി പിപി പാണ്ഡെയെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഇഷ്രത് ജഹാന്‍ അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ പിപി പാണ്ഡെക്കെതിരെ തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി.
സംഭവം നടന്ന 2004 ജൂണ്‍ 15ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് തലവനായിരുന്നു പിപി പാണ്ഡെ. അദ്ദേഹത്തിന് വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പങ്കുണ്ടെന്നായിരുന്നു സിബിഐയുടെ ആരോപണം. അഹമ്മദാബാദിന്റെ സമീപപ്രദേശത്ത് വച്ചാണ് മുംബൈയില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ഇഷ്രത് ജഹാന്‍, മുംബൈയില്‍ തന്നെ താമസിച്ചിരുന്ന മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള അഥവാ ജാവേദ് ഷെയ്ഖ്, സീഷന്‍ സോഹര്‍, അംസാദ് റാണ എന്നിവരെ പൊലീസ് സംഘം വെടിവച്ച് കൊല്ലുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തയിബ സംഘത്തിലെ അംഗങ്ങള്‍ എന്നാണ് ആരോപിച്ചത്.
പാണ്ഡെക്കെതിരെ സാക്ഷികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു. 2013ല്‍ സിബിഐ ഫയല്‍ ചെയ്ത ആദ്യ കുറ്റപത്രത്തില്‍ പിപി പാണ്ഡെ, ഡിജി വന്‍സാര എന്നിവരടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ അടക്കം നാല് ഐബി ഉദ്യോഗസ്ഥരേയും പിന്നീടുള്ള കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിന് ഇപ്പോളും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല