UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബല്‍റാമിനെ തള്ളി ചെന്നിത്തലയും; മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശനം

നേരത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ തള്ളി രംഗത്തു വന്നിരുന്നു

എകെജിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ നിരാകരിച്ചു രംഗത്ത് എത്തിയിരുന്നു. ബല്‍റാമിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റേതല്ലെന്ന നിലപാട് കെപിസിസി പ്രസിഡന്റ് എം എ ഹസനും അറിയിച്ചിരുന്നു. ഇവര്‍ക്കു പിന്നാലെയാണ് പ്രതിപക്ഷ നേതാവും ബല്‍റാമിനെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുന്നത്. എകെജിയെ ആക്ഷേപിച്ച ബല്‍റാമിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നു പറയുന്ന ചെന്നിത്തല, അതോടൊപ്പം സിപിഎമ്മിനെതിരേയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുകയാണെന്നാണ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ വി ടി ബല്‍റാം എംഎല്‍എ യുമായി ഞാന്‍ സംസാരിച്ചു. സാമൂഹ്യ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം പരാമര്‍ശത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

എകെജിയെ സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഞാന്‍ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്ത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ്, സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാര്‍ട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ് .സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍