UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷിന്റെ കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം

പ്രതികളെ പിടികൂടുന്നതിനു പൊതുജനങ്ങളോടും സഹായാഭ്യര്‍ത്ഥന

ലങ്കേഷിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹായം തേടി അന്വേഷണ സംഘം. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക ആഭ്യന്തര മന്ത്രാലയം 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചത്.

ബികെ സിംഗിന്റെ മേല്‍നോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഘാതകന്റെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല.

അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൈസര്‍ ഭാഗത്ത് കൂടി പുറത്ത് കാണുന്ന മുഖഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഏകദേശ രൂപചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 20-25 വയസ്സ് പ്രായമുള്ള അഞ്ചരയടി പൊക്കമുള്ളയാളുടെ ദൃശ്യങ്ങളാണ് വീടിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള നാല് സിസിടിവി ക്യാമറകളില്‍ പതിഞ്ഞത്. 15 ദിവസം മുന്‍പ് മാത്രമാണ് വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ആര്‍ ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍