UPDATES

സിനിമാ വാര്‍ത്തകള്‍

നടന്‍ സത്താര്‍ അന്തരിച്ചു

നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ.

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ സത്താര്‍ അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. 67 വയസ്സായിരുന്നു.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്പതാമനായി ജനിച്ചു. കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ ആലുവ യുസി കോളേജില്‍ നിന്നും ചരിത്രത്തില്‍ എം എ ബിരുദം നേടി. വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെയാണ് സത്താര്‍ നായക വേഷത്തില്‍ എത്തിയത്. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സത്താര്‍ അഭിനയരംഗത്ത് സജീവമായത്. 40 വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. മികച്ച നടനായിരുന്നിട്ടും മലയാള സിനിമ സത്താറിനെ വില്ലന്‍ വേഷങ്ങളിലും നെഗറ്റീവ് സ്വഭാവമുള്ള വേഷങ്ങളിലും തളച്ചിടുകയായിരുന്നു.

1975ന് ശേഷം 2014 വരെ തുടര്‍ച്ചയായി അഭിനയിച്ച സത്താര്‍ 22 ഫീമെയ്ല്‍ കോട്ടയം, ഗോഡ് ഫോര്‍ സെയ്ല്‍, നത്തോലി ഒരു ചെറിയ മീനല്ല, പറയാന്‍ ബാക്കി വച്ചത് എന്നീ സിനിമകളിലാണ് അവസാന വര്‍ഷങ്ങളില്‍ അഭിനയിച്ചത്. ശരപഞ്ജരം, ഈനാട്, തുറന്ന ജയില്‍, 22 ഫീമെയ്ല്‍ കോട്ടയം, കമ്മിഷണര്‍, ലേലം തുടങ്ങിയവയാണ് പ്രശസ്തമായ ചിത്രങ്ങള്‍. നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. നടന്‍ കൃഷ് സത്താര്‍ ഈ ദമ്പതികളുടെ മകനാണ്. സംസ്‌കാരം വൈകിട്ട് നാലിന് ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍.

also read:‘ഇത്തവണ പ്രത്യേക പരിഗണന വേണം’; മഴക്കെടുതിയിൽ കൂടുതൽ സഹായം തേടി കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍