സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചതോടെ അലോക് വര്‍മ്മ വീണ്ടും സിബിഐയുടെ തലപ്പത്തേക്ക് എത്തുകയാണ്
സിബിഐ അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്നാണ് ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ ബഞ്ച് പ്രഖ്യാപിച്ചത്. കേസ് പരിഗണിച്ച ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് കൗള്‍ വിധി പ്രഖ്യാപിച്ചത്.
സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചതോടെ അലോക് വര്‍മ്മ വീണ്ടും സിബിഐയുടെ തലപ്പത്തേക്ക് എത്തുകയാണ്. മൂന്ന് മാസം മുമ്പാണ് അലോക് വര്‍മ്മയെ പദവികളില്‍ നിന്നും മാറ്റി നിര്‍ബന്ധിത അവധിക്ക് അയച്ചത്. അതേസമയം നയപരമായ തീരുമാനങ്ങള്‍ അലോക് വര്‍മ്മയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഏകപക്ഷീയമായി സര്‍ക്കാരിനും തീരുമാനമെടുക്കാനാകില്ല. അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് പരിശോധിക്കാം. ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മിറ്റി ചേരണമെന്നും കോടതി വിധിച്ചു.
സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ
മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ ആണ് അലോക് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായത്. രണ്ട് വര്‍ഷത്തേക്കാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമാണ് കാലാവധിക്ക് മുമ്പ് ഡയറക്ടറെ മാറ്റാനുള്ള അധികാരമുള്ളതെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. ഈ വാദം രണ്ട് ജഡ്ജിമാരടങ്ങിയ ബഞ്ച് അംഗീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന സുപ്രിംകോടതി ജഡ്ജി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരിക്കുക. ഒക്ടോബറിലാണ് അലോക് വര്‍മ്മയും സിബിഐ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ, രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.
പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു
എന്നാൽ ചുമതലകളില്‍ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വര്‍മ്മയ്‌ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടായിരുന്നു സിവിസി സമർപ്പിച്ചത്.