ലങ്കയിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം നടക്കുന്ന ആദ്യ പോലീസ് നടപടിയാണ് ഇത്
മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ശ്രീലങ്കയുടെ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് നേരെ രണതുംഗയുടെ അംഗരക്ഷകന്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്നാണ് അറസ്റ്റ്. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ലങ്കയിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം നടക്കുന്ന ആദ്യ പോലീസ് നടപടിയാണ് ഇത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അനുകൂലിയാണ് രണതുംഗ. സിരിസേനയുടെ അനുയായികള്‍ രണതുംഗയെ വളഞ്ഞപ്പോഴാണ് അംഗരക്ഷകന്‍ വെടിയുതിര്‍ത്തത്. വിക്രമസിംഗെ തന്നെയാണ് പ്രധാനമന്ത്രിയെന്ന് സ്പീക്കര്‍ കരു ജയസൂര്യ കഴിഞ്ഞ ദിവസവും നിലപാടെടുത്തിരുന്നു. എന്നാല്‍ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ ഇന്ന് ചുമതലയേറ്റിരിക്കയാണ്. ഇതിന് പിന്നാലെയാണ് രണതുംഗെയുടെ അറസ്റ്റ്.
തന്നെ വധിക്കാനായി ഒത്തുകൂടിയ ആള്‍ക്കൂട്ടത്തിന് നേരെ വെടിവയ്ക്കുക മാത്രമാണ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെയ്തതെന്നാണ് രണതുംഗ ഇതേക്കുറിച്ച് പറഞ്ഞത്. സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ(സിപിസി) ഓഫീസിന് മുന്നില്‍ വച്ചാണ് രണതുംഗയ്ക്ക് നേരെ അക്രമണമുണ്ടായത്. വെടിവയ്പ്പുണ്ടായതോടെ ഒരു സിപിസി ട്രേഡ് യൂണിയന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇന്ധന സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊളംബോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
Explainer: ചൈന പിടിമുറുക്കുമോ? ശ്രീലങ്കൻ രാഷ്ട്രീയവും ഇന്ത്യയും തമ്മിലെന്ത്?
വിക്രമസിംഗെ ആണ് ഇപ്പോളും പ്രധാനമന്ത്രി, രാജപക്സയല്ല: ശ്രീലങ്ക സ്പീക്കര്‍