ബില്‍ ഭേദഗതിയില്‍ വിശദമായ സൂക്ഷ്മപരിശോധന ആവശ്യമുണ്ടെന്നും അതിന് ഒരു സമിതി രൂപീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു
രാജ്യസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ ആര്‍ടിഐ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ ബിജെപി വിജയം കണ്ടു. ലോകസഭ ബില്‍ തിങ്കളാഴ്ച തന്നെ പാസാക്കിയിരുന്നു. മുന്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ പാസാക്കിയ പല ബില്ലുകളും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിന്റെ പേരില്‍ പരാജയപ്പെട്ടിരുന്നു.
ആര്‍ടിഐ ഭേദഗതി ബില്‍ പാസാക്കാനായെങ്കിലും ഇനി അവതരിപ്പിക്കാനിരിക്കുന്ന മുത്തലാഖ് ബില്‍ സര്‍ക്കാരിന് അഗ്നിപരീക്ഷയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആര്‍ടിഐയുടെ നിലവാരം തകര്‍ക്കുന്നുവെന്നും നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആര്‍ടിഐ ആക്ടിവിസ്റ്റുകളുടെയും മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെയും ആരോപണത്തിനിടയിലും ബില്‍ പാസാക്കാനായത് ബിജെപിയെയും സര്‍ക്കാരിനെയും സംബന്ധിച്ച് രാഷ്ട്രീയപരമായതും നയപരമായതുമായ വിജയമാണ്.
അതേസമയം ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിപക്ഷത്തെ പോലെ ബില്ലിനെ എതിര്‍ക്കാതിരുന്നത് സര്‍ക്കാരിന് തുണയായി. ബില്‍ ഭേദഗതിയില്‍ വിശദമായ സൂക്ഷ്മപരിശോധന ആവശ്യമുണ്ടെന്നും അതിന് ഒരു സമിതി രൂപീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു. 75 അംഗങ്ങള്‍ മാത്രമാണ് ബില്‍ സമിതിയ്ക്ക് അയയ്ക്കുന്നതിനോട് യോജിച്ചുള്ളൂ. 117 അംഗങ്ങള്‍ ബിജെപിയ്ക്ക് എതിരായി വോട്ട് ചെയ്തു.
എന്‍ഡിഎയ്ക്ക് അനുകൂലമായി സംഖ്യ ഉയര്‍ന്നതോടെ വോട്ടില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നിവര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ടിഡിപി എംപി സി എം രമേശ് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു. ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും സുപ്രിംകോടതി ജഡ്ജിമാര്‍ക്കും ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ ശമ്പളം അനുവദിക്കുന്ന വകുപ്പും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ നിബന്ധനകളും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരവും സര്‍ക്കാരില്‍ വന്നുചേര്‍ന്നു.
മുത്തലാഖ് ബില്‍ എന്ന് അറിയപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2019 പാസാക്കുകയെന്നതാണ് സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. ലോക്‌സഭയില്‍ ഈ ബില്‍ വ്യാഴാഴ്ച പാസാക്കിയിരുന്നു. ബിജെഡി ഈ ബില്ലിനെ പിന്തുണച്ചെങ്കിലും ജെഡി(യു) ഇറങ്ങിപ്പോയി.