UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാഗത പ്രസംഗം നീണ്ടത് നാല്‍പ്പത് മിനിറ്റിലേറെ: മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി

ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാന്‍ രാധാമണിയുടെ അടുത്ത് വന്ന് പറഞ്ഞെങ്കിലും അവര്‍ സ്വാഗത പ്രസംഗം തുടരുകയായിരുന്നു

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദിയില്‍ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗം 40ന് മിനിറ്റിലേറെ നീണ്ടുപോയപ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രസംഗം നിര്‍ത്തിച്ചത്. ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിച്ച് വേദിയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയാണ് സ്വാഗത പ്രസംഗം നടത്തിയത്. നോട്ടീസിലുള്ള 40ഓളം പേരുടെ പേരുകളും പ്രത്യേകം എടുത്തു പറഞ്ഞാണ് രാധാമണി സ്വാഗത പ്രസംഗം നടത്തിയത്. 40 മിനിറ്റോളം ക്ഷമിച്ചിരുന്ന മുഖ്യമന്ത്രി അതിന് ശേഷവും പ്രസംഗം തുടര്‍ന്നതോടെയാണ് വേദി വിട്ടത്. ഇതിനിടെ ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാന്‍ രാധാമണിയുടെ അടുത്ത് വന്ന് പറഞ്ഞെങ്കിലും അവര്‍ സ്വാഗത പ്രസംഗം തുടര്‍ന്നു.

ഒടുവില്‍ ക്ഷമ നശിച്ച മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം ഭദ്രദീപം തെളിയിക്കുകയും ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിന് മുമ്പും സ്വാഗതപ്രസംഗം നീണ്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങിയിട്ടുണ്ട്. 2016 ജൂണ്‍ 22ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവാതെ വേദി വിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി അന്ന് അതൃപ്തിയും രേഖപ്പെടുത്തി. സര്‍വ്വകലാശാല അധ്യാപികയുടെ സ്വാഗത പ്രസംഗം സമയപരിധിയും കടന്ന് നീണ്ടതിനാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിടുകയായിരുന്നു. സ്വാഗതപ്രസംഗം നടത്തിയ സംഘാടക സമിതി കണ്‍വീനറും അധ്യാപികയുമായ ഡോ പിഎസ്. ശ്രീകലയെ പരസ്യമായി വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍