UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഇനിയും 317 ഏക്കര്‍ ഭൂമി ആവശ്യമാണ്: മുഖ്യമന്ത്രി നിയമസഭയില്‍

വിമാനത്താവള വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സന്ദര്‍ഭത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കും

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും നടത്തിപ്പിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എംകെ മുനീറിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. എന്നാല്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ പിന്തുണയും സഹകരണവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിനുശേഷം ടേബിള്‍ ടോപ്പ് വിമാനത്താവളമായ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിക്കുന്നതിന് വിമാനത്താവളത്തിലെ ബേസിക് സ്ട്രിപ്പില്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം, പാരലല്‍ ടാക്സിവേ, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ എന്നിവ നിയമാനുസൃതമായി വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഭൗതിക സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 137 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി ഇനിയും അധികമായി വേണ്ടിവരുന്നത്. അതിനോടൊപ്പം കാര്‍ പാര്‍ക്കിംഗ് സൗകര്യത്തിനായി 15.25 ഏക്കര്‍ ഭൂമി കൂടി ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

നമ്മുടെ സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ആ പ്രദേശങ്ങളുടെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. വിമാനത്താവള വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സന്ദര്‍ഭത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കും. ഇത് മറികടക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുവേണ്ടി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരമാണ് 2018 ആഗസ്റ്റില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനും പുരോഗതിക്കും എല്ലാവിധ സഹായവും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും നല്‍കിവരുന്നുണ്ട്. 2017-18 ല്‍ 226 കോടി രൂപയായിരുന്ന വരുമാനം 2018-2019 ല്‍ 305 കോടി രൂപയായി വര്‍ദ്ധിക്കുമെന്നും ലാഭമാണെങ്കില്‍ 2017-18ല്‍ 92 കോടി ആയിരുന്നത് 2018-19 ല്‍ 162 കോടിയായി വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി കോഴിക്കോട് വിമാനത്താവളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം 01.02.2018 ലും 01.09.2018 ലും ആവശ്യപ്പെട്ടതു പ്രകാരമാണ് 2018 ഒക്ടോബറില്‍ ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യം അംഗീകരിച്ചത്.

2015 മേയ് 1ന് റണ്‍വേ നവീകരണത്തിനായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ മൂന്നര വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് പുനരാരംഭിച്ചത്. കോഡ്-ഇ ശ്രേണിയില്‍പ്പെട്ട വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ സൗദി എയര്‍ലൈന്‍സ്, ഫ്ളൈ ദുബായ്, ഗള്‍ഫ് എയര്‍ എന്നീ സര്‍വീസുകള്‍ പുതുതായി ആരംഭിച്ചു.

ഈ വര്‍ഷം മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റായി പുനഃസ്ഥാപിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഉത്തരവായിട്ടുണ്ട്. എമറേറ്റ്സ്, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള വിമാന സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ അനുമതി കേന്ദ്ര വ്യോമയാന വകുപ്പ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര അറൈവല്‍ ബ്ലോക്ക് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ഒരേസമയം 5,000 പേരെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കും.

2015-16ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10.76 ശതമാനം കുറവാണുണ്ടായിരുന്നത്. 2016-17ല്‍ യാത്രക്കാരുടെ എണ്ണം 15 ശതമാനമായി വര്‍ദ്ധിച്ചു. 2017-18ല്‍ ഇത് 18.01 ശതമാനമായി. യാത്രക്കാരുടെ എണ്ണം 2017-18ല്‍ 32 ലക്ഷമായിരുന്നത് 2018-19ല്‍ 34 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെങ്കിലും നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രസ്തുത ശിപാര്‍ശ പുനഃസമര്‍പ്പിക്കുവാന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനോടും കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടറോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ ൗിലെൃ്‌ലറ/ൗിറലൃ ലെൃ്‌ലറ വിമാനത്താവളമല്ലാത്തതിനാലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലാന്റിംഗ് ഫീസിലും പാര്‍ക്കിംഗ് ഫീസിലും ഹാന്റിലിംഗ് ചാര്‍ജ്ജിലും ഇളവു വരുത്തിക്കൊണ്ട് ഈ ആവശ്യം ഉന്നയിക്കാത്തതിനാലുമാണ് ഈ വിമാനത്താവളങ്ങളെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത്. കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍