കാമുകനുമായുള്ള ബന്ധത്തിന് മകള്‍ തടസ്സമാണെന്ന് വന്നപ്പോള്‍ അമ്മ മകളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ചോറ്റാനിക്കരയിലെ നാല് വയസുകാരിയുടെ കൊലപാതകക്കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുടെ കാമുകനുമായ രഞ്ജിത്തിന് വധശിക്ഷ. കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്തിനെ കൂടാതെ കുട്ടിയുടെ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവരും പ്രതികളാണ്. ഇതില്‍ റാണിക്കും ബേസിലിനും കോടതി ഇരട്ടജീവപരന്ത്യം തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ റാണി, കാമുകനൊപ്പം ചോറ്റാനിക്കര അമ്പാടിമലയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിന് മകള്‍ തടസമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊന്നശേഷം ആരക്കുന്നത്ത് മണ്ണെടുക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിരയായിട്ടുണ്ടെന്നും ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് റാണി പിന്നീട് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തായത്. റാണിയുടെ രണ്ട് മക്കളില്‍ മൂത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്.
റാണിയുടെ ഭര്‍ത്താവ് ജയിലിലായിരിക്കെയാണ് രഞ്ജിത്തുമായുള്ള ബന്ധം തുടങ്ങിയത്. ഇത് തുടരാന്‍ കുട്ടി തടസമാണെന്നു തോന്നിയ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ നേരത്തെ വിധി പറയാനിരിക്കെ ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് നീട്ടിവെച്ച വിധിയാണ് ഇന്ന് പുറപ്പെുടുവിച്ചത്. എറണാകുളം സബ് ജയിലില്‍ വച്ച് വിഷം കഴിച്ച ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.