UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചാംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നു; പ്രതികളില്‍ 10 ഉം 11 ഉം വയസുള്ളവരും

പ്രതികളില്‍ ഒരാള്‍ക്ക് വീട്ടുകാരോടുണ്ടായിരുന്ന പകയ്ക്ക് ഇരയായതാണ് കുട്ടിയെന്നും റിപ്പോര്‍ട്ടുകള്‍

അസമില്‍ രാജ്യത്തെ നടുക്കിയ ക്രൂരത നടന്നിരിക്കുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ശരീരത്തില്‍ 90 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൊല്ലപ്പെട്ടു. അസമിലെ നാഗോണ്‍ ജില്ലയിലെ ലാലുംഗ് ഗോനില്‍ധനിയബേട്ടിയില്‍ വെള്ളിയഴ്ച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ സംഘത്തില്‍ 10 ഉം 11 ഉം വയസുള്ള രണ്ടു ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ബാക്കി മൂന്നുപേര്‍ പ്രായപൂര്‍ത്തിയായവരാണ്. എല്ലാവരേയും പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന സമയത്തും തന്നോട് ഈ ക്രൂരത ചെയ്തവരുടെ പേരുകള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രതികളെ പിടികൂടിയത്.

പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന സമയത്തായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം ജോലിസ്ഥലത്തായിരുന്നു. കുട്ടി തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതികളിലൊരാളായ സക്കീര്‍ ഹുസൈന്‍ ആണ് ആദ്യം പീഡിപ്പിച്ചത്. ഇതിനുശേഷമാണ് മറ്റുള്ളവരും എത്തി കുട്ടിയെ ഉപദ്രവിച്ചത്. പീഡനം നടത്തിക്കഴിഞ്ഞ് മണ്ണെണ്ണ കുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുമായി സക്കീര്‍ ഹുസൈന് ഉണ്ടായിരുന്ന പകയുടെ പ്രതികാരമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്

അതേസമയം കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും തുടര്‍ച്ചയായി ഉപദ്രവിക്കപ്പെടുകയാണെന്നും അവരുടെ കാര്യത്തില്‍ യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളതെന്നും ഗ്രാമവാസികള്‍ മാധ്യമങ്ങളോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍