സി-ഡിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പോലും അറിയുന്നതിന് മുമ്പ് സ്വകാര്യകമ്പനികളെ പദ്ധതി നടത്തിപ്പിനായി ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി(സി-ഡിറ്റ്)ക്ക് ലഭിച്ച കരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചു കൊടുത്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദമാണ് തെറ്റാണെന്ന് തെളിഞ്ഞത്. സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സി-ഡിറ്റിന് നല്‍കിയ കരാറുകള്‍ ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറച്ചുകൊടുത്തതിന്റെ രേഖകളാണ് പുറത്തുവന്നത്.
സി-ഡിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പോലും അറിയുന്നതിന് മുമ്പ് സ്വകാര്യകമ്പനികളെ പദ്ധതി നടത്തിപ്പിനായി ക്ഷണിച്ചെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റ് ഫെഡ് ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതി കഴിഞ്ഞവര്‍ഷം ജൂണിലാണ് സി-ഡിറ്റിനെ ഏല്‍പ്പിക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി ടെക്‌നോപാര്‍ക്കിലെ ഒറൈസിസ് ഇന്ത്യ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്, ഓസ്പിന്‍ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളെ സി-ഡിറ്റ് രജിസ്ട്രാര്‍ ജി ജയരാജ് കത്തുനല്‍കി ക്ഷണിക്കുകയായിരുന്നു.
പി എസ് സി ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ ശൃംഖലയും പരീക്ഷാ നടത്തിപ്പും ഉള്‍പ്പെടെ അഭിമാന പദ്ധതികള്‍ സി-ഡിറ്റ് ഏറ്റെടുത്ത് നടത്തുമ്പോഴാണ് മാര്‍ക്കറ്റ് ഫെഡ് പദ്ധതി സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയത്. അതുപോലെ സി-ഡിറ്റിന് ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആര്‍എഫ്), മുഖ്യമന്ത്രിയുടെ ഓഫീസ് പോര്‍ട്ടല്‍ (സിഎംഒ), പ്രവാസി ചിട്ടി. നാം മുന്നോട്ട് ചിത്രീകരണം തുടങ്ങിയ പദ്ധതികളെല്ലാം സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തിക്കഴിഞ്ഞു.
പുറം കരാറുകള്‍ കൊടുക്കുന്നതിന് വേണ്ടി സ്വകാര്യ കമ്പനികളുടെ ചുരുക്കപ്പട്ടികയും സി-ഡിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ പുറം കരാര്‍ കൊടുക്കാന്‍ ഡയറക്ടറെയും 20 ലക്ഷം വരെയുള്ളവയ്ക്ക് രജിസ്ട്രാറെയും ചുമതലപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഫെബ്രുവരി 28നാണ് ഈ തീരുമാനമുണ്ടായത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ രേഖകള്‍ പുറത്തുവന്നിട്ടും അത്തരം പുറംകരാര്‍ കച്ചവടം നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ വാദിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോഴും ഇത്തരം കരാറില്ലെന്ന് മറുപടി നല്‍കിയതിന് പിന്നാലെയാണ് നിയമസഭയിലും ഇതേ വാദം മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചത്. സി-ഡിറ്റിന്റെ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയെന്നത് സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.
read more:ഫാ. കല്ലൂക്കാരന്‍ വീണ്ടും പള്ളിയിലെത്തി; കരഘോഷത്തോടെ സ്വീകരിച്ച് ഇടവകക്കാര്‍