പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി പരാതിപ്പെടാന്‍ വൈകിയെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്
ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എയെ അന്വേഷണ കമ്മിഷന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി പരാതിപ്പെടാന്‍ വൈകിയെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം.
ശശി പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് സംഘടനാച്ചെലവിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എകെ ബാലനും പികെ ശ്രീമതിയുമായിരുന്നു കമ്മിഷനിലെ അംഗങ്ങള്‍. പാലക്കാട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേതാവിന് യോജിക്കാത്ത വിധത്തില്‍ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത നടപടി തീരുമാനിച്ചത്.
ലൈംഗികാതിക്രമം നടന്നെന്നായിരുന്നു പരാതിയെങ്കിലും മുതിര്‍ന്ന നേതാവിന് യോജിക്കാത്ത സംഭാഷണമെന്ന് ഇതെന്ന് അന്വേഷണ കമ്മിഷന്‍ പരാതിയെ ലഘൂകരിച്ചു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന ശശിയുടെ ആരോപണവും അന്വേഷണ കമ്മിഷന്‍ തള്ളി. തുടര്‍ന്നാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ശശിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നേട്ട് വച്ചത്.
പിന്തുടരേണ്ടത് ‘പാര്‍ട്ടി പീനല്‍ കോഡോ?’ ഭരണഘടനാ സാക്ഷരത യജ്ഞക്കാലത്ത് ഒരു ചിന്ന സംശയം
നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുമെന്ന് സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞു. നടപടിക്ക് ശേഷവും ശശി സിപിഎം നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി എത്തിയതും വിവാദമായി. ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയുടെ ചടങ്ങിലാണ് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോടൊപ്പം ശശി വേദിയിലിരുന്നത്.
ശശിയെക്കുറിച്ച് അനുകൂലമായ റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ചതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ലെന്നായിരുന്നു ഇതിനെക്കുറിച്ച് പി കെ ശ്രീമതിയുടെ പ്രതികരണം. ശശിയെക്കുറിച്ചുള്ള ലൈംഗിക ആരോപണമോ നടപടിയോ ഒന്നും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അവര്‍ വ്യക്തമാക്കി.