കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പേരാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്
കോവളത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് വനിത ലിഗ സ്‌ക്രോമേനോട് അപമര്യാദമായി പെരുമാറിയെന്ന് കസ്റ്റഡിയിലുള്ള രണ്ട് പേര്‍ പോലീസിനോട് വെളിപ്പെടുത്തി. ലിഗ കടല്‍ത്തീരത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോല്‍ സിഗരറ്റ് ചോദിച്ചെന്നും എന്നാല്‍ അവര്‍ തന്നില്ലെന്നും ഉദയന്‍, രമേശ് എന്നിവരാണ് മൊഴി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് ലൈംഗിക ബന്ധം ആവശ്യപ്പെട്ടപ്പോള്‍ കേട്ടില്ലെന്ന് നടിച്ചെന്നും ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം രാസപരിശോധന ഫലം പുറത്തുവന്ന ശേഷം മാത്രമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ. മാര്‍ച്ച് 14ന് ലിഗയെ കാണാതായ ദിവസം തന്നെ കൊല്ലപ്പെട്ടെന്നും പോലീസ് അറിയിച്ചു.
ലിഗയെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ചോ കാല്‍കൊണ്ട് ചവിട്ടിപ്പിടിച്ചോ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹം ജീര്‍ണിച്ചതിനാല്‍ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
കഴുത്ത് ഒടിഞ്ഞ നിലയില്‍ ലിഗയെ മരത്തില്‍ ചാരി നിര്‍ത്തി കൊലയാളികള്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള അഞ്ചു പേരില്‍ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട് ഇതിലൊരാളുടെ സ്ഥിരം സങ്കേതമായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ മുടിനാര് കസ്റ്റഡിയിലുള്ള പ്രതിയുടേതാണെന്ന് സംശയിക്കുന്നുണ്ട്.