UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി സുനില്‍കുമാര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.

അതിനിടെ, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍, ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിക്കുന്നത്. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പൊലീസിനോടു വിശദീകരണം തേടി. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍