UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണം; മൂന്നരക്കോടി യുഎസ് ഡോളറുമായി ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കല്‍ സംഘത്തിന്റെ ഇടനിലക്കാരിയേയാണ് വിമാനത്തിനുള്ളില്‍ നിന്നും ഡിആര്‍ഐ പിടികൂടിയത്

മൂന്നരക്കോടി യു എസ് ഡോളറുമായി ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്നും ഹോങ്കോംഗിലേക്ക് പോവുകയായിരുന്നു വിമാനത്തില്‍ വച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) ഉദ്യോഗസ്ഥരാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണ റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ ജീവനക്കാരിയെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ബിസിനസുകാരുടെ കൈയിലുള്ള കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഒരു വന്‍സംഘത്തിലെ കണ്ണിയാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയെന്നും ഇവിടെ നിന്നും കൊടുത്തുവിടുന്ന കള്ളപ്പണം ഹോങ്കോംഗില്‍ എത്തിച്ച് തുകയ്ക്ക് തുല്യമായ സ്വര്‍ണം തിരികെ എത്തിക്കുകയായിരുന്നു ഇവരുടെ ജോലിയെന്നും ഡിആര്‍ഐ പറയുന്നു. ഒരു ട്രാവല്‍ കമ്പനി ഉടമയാണ് ഈ പദ്ധതിയുടെ പ്രധാനസൂത്രധാരന്‍. ഇയാളാണ് ഡല്‍ഹിയിലെ ബിസിനസുകാരില്‍ നിന്നും പണം സ്വീകരിച്ച് വിമാന ജീവനക്കാരിയെ ഏല്‍പ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് അവ സ്വര്‍ണമാക്കി മാറ്റുന്നത്. ഏതാണ്ട് പത്തോളം ബിസിനസുകാരും മറ്റു ചില എയര്‍ലൈന്‍ ക്രൂ മെംബര്‍മാരും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെല്ലാം തന്നെ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഡിആര്‍ഐ പറയുന്നു.
കള്ളപ്പണമായി കടത്തുന്ന മൊത്തം തുകയുടെ ഒരു ശതമാനമാണ് വിമാനജീവനക്കാര്‍ക്ക് പ്രതിഫലമായി കിട്ടുക.

അറസ്റ്റിലായ ജീവനക്കാരി ഫോയല്‍ പേപ്പറില്‍ പൊതിഞ്ഞാണ് പണം കൈവശം വയ്ക്കുന്നത്. എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ അത്രപെട്ടെന്ന് ഇതു കണ്ടെത്താന്‍ കഴിയില്ല. ഇവര്‍ കഴിഞ്ഞ ഒരു മാസമായി ഇത്തരത്തില്‍ പണം കടത്തുന്നുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തങ്ങളുടെ ജീവനക്കാരിയെ ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തകാര്യം ജെറ്റ് എയര്‍വേയ്‌സ് സ്ഥിരീകരിക്കുന്നുണ്ട്. ജനുവരി എട്ടിന് ഡിആര്‍ഐ സംഘം വിമാനത്തിനുള്ളില്‍ പരിശോധന നടത്തിയെന്നും വിദേശ കറന്‍സികളുമായി ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍