മധുരയില്‍ നിന്നും ഇടുക്കി കമ്പംമേട് വഴിയാണ് പതിനൊന്ന് പേരടങ്ങിയ മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്
തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘമായ മനിതിയെ തടഞ്ഞ സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. രണ്ട് സംഭവങ്ങളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ശബരിമലയുടെ പ്രത്യേക ചുമതലയുള്ള എസ് പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ അറിയിച്ചു. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കൂട്ടമായി ഇരച്ചെത്തിയതോടെ ഇവരുടെ ശബരിമല പ്രവേശനം തടസ്സപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയും ചെയ്തു. മധുരയില്‍ നിന്നും ഇടുക്കി കമ്പംമേട് വഴിയാണ് പതിനൊന്ന് പേരടങ്ങിയ മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്. വഴിനീളെ പ്രതിഷേധം മറികടന്നായിരുന്നു യാത്ര. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ രസീത് എടുത്തെങ്കിലും പൂജാരിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്വയമാണ് കെട്ടുനിറച്ചത്.
യുവതികള്‍ മല ചവിട്ടാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവും ആരംഭിച്ചു. ഇവരെ തടയാന്‍ പ്രതിഷേധക്കാരും മുന്നോട്ടു പോകാനാകാതെ മനിതി സംഘവും റോഡില്‍ കുത്തിയിരുന്നു. പോലീസ് യുവതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദര്‍ശനം നടത്തണമെന്ന നിലപാടിലായിരുന്നു ഇവര്‍. സര്‍ക്കാറും ശബരിമല നിരീക്ഷണ സമിതിയും കയ്യൊഴിഞ്ഞതോടെ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം പോലീസിനായി. പ്രതിഷേധം ആറ് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് നിരോധനാജ്ഞയുടെ പേരില്‍ വഴി തടഞ്ഞവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തത്.
അമ്പതോളം പോലീസുകാരുടെ സുരക്ഷയില്‍ യുവതികള്‍ മല കയറാന്‍ ആരംഭിച്ചെങ്കിലും മലയിറങ്ങിവന്ന ഇരുന്നൂറോളം പേര്‍ ഇവര്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തപ്പോള്‍ ഇവര്‍ തിരിച്ചോടി. ഗാര്‍ഡ് റൂമിലേക്ക് ഭയന്ന് ഓടിക്കയറിയ ഇവരെ വളരെ പെട്ടെന്ന് തന്നെ പമ്പയില്‍ തയ്യാറാക്കി നിര്‍ത്തിയ ബസിലേക്ക് മാറ്റുകയും ചെയ്തു.
എസ് പി കാര്‍ത്തികേയന്‍ യുവതികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഇവര്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചത്. സന്നിധാനത്ത് നല്ല തിരക്കായതിനാല്‍ സുരക്ഷയൊരുക്കല്‍ വെല്ലുവിളിയാണെന്നാണ് എസ് പി യുവതികളെ അറിയിച്ചത്. അതേസമയം പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചുവിടുകയായിരുന്നെന്ന് മനിതി കോര്‍ഡിനേറ്റര്‍ ശെല്‍വി അറിയിച്ചു.
യുവതികളുടെ പരാതിയിലാണ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കേസിലാണ് പതിനൊന്ന് പേര്‍ അറസ്റ്റിലായത്.
ബിജെപിക്കാരനായ ഗോപാലകൃഷ്ണനും പന്തളം ‘കൊട്ടാര’ത്തിലെ ശശികുമാരനും തമ്മില്‍ എന്താണ് ബന്ധം