ആറ് മണിക്കൂര്‍ സഞ്ചാരിച്ചാലാണ് രക്ഷാ സംഘത്തിന് കുട്ടികള്‍ക്ക് സമീപം എത്താനാകൂ. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ ചുരുങ്ങിയത് പതിനൊന്ന് മണിക്കൂര്‍ വേണം
തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ നാല് പേരെ പുറത്തെത്തിച്ചതായി അധികൃതര്‍. മറ്റു കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണ്. അതേസമയം മഴയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്നത്. മഴ പെയ്താല്‍ ജലനിരപ്പ് ഉയരുകയും കുട്ടികള്‍ അപകടത്തിലാകുകയും ചെയ്യുമെന്നതാണ് വെല്ലുവിളി.
അഞ്ച് മുങ്ങല്‍ വിദഗ്ധരും 13 വിദേശ നീന്തല്‍ വിദഗ്ധരും അടക്കം 18 പേരാണ് രക്ഷാപ്രവര്‍ത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസില്‍ നിന്നുള്ള അഞ്ച് നേവി സീല്‍ കമാന്‍ഡോകളും ഉണ്ട്. ദൗത്യം എത്രസമയം കൊണ്ട് പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. ഓരോ കുട്ടിയ്ക്കുമൊപ്പം ഓരോ മുങ്ങല്‍ വിദഗ്ധന്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിംഗ് എന്ന രീതിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്വീകരിക്കുന്നത്. ഇടുങ്ങിയ വഴികളാണ് ഗുഹയിലുള്ളത്. ചിലയിടങ്ങളില്‍ ശക്തമായ അടിയൊഴുക്കുണ്ട്.
വായു സഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തി വേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ മുങ്ങി വേണം പോകാന്‍. ആറ് മണിക്കൂര്‍ സഞ്ചാരിച്ചാലാണ് രക്ഷാ സംഘത്തിന് കുട്ടികള്‍ക്ക് സമീപം എത്താനാകൂ. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ ചുരുങ്ങിയത് പതിനൊന്ന് മണിക്കൂര്‍ വേണം. വീണ്ടും മഴ പെയ്യും മുമ്പ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ജൂണ്‍ 23നാണ് കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. ഇതിനിടെ ഇന്നലെ ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്തെത്തിക്കുന്നത്.