ജയിലില്‍ നിന്നും അനുയായിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്
തന്റെ ജയില്‍വാസം ക്ഷണികമായിരിക്കുമെന്നും അതിന് ശേഷം നല്ലകാലം വരുമെന്നും ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പു. ജോധ്പുര്‍ ജയിലില്‍ ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം സബര്‍മതി ആശ്രമത്തിലെ അന്തേവാസിയോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
15 മിനിറ്റ് നീളുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ജയില്‍ അധികൃതരില്‍ നിന്നും ഔദ്യോഗികമായി ഫോണ്‍ വിളിക്കാനുള്ള അനുമതി നേടിയായിരുന്നു സംസാരം. ഒരുമാസം 80 മിനിറ്റ് ഫോണില്‍ സംസാരിക്കാന്‍ തടവുകാര്‍ക്ക് അനുമതിയുണ്ട്. പ്രഭാഷണം പോലെ നീളുന്ന ആശാറാമിന്റെ ശബ്ദമാണ് മുഖ്യമായും ഓഡിയോ ടേപ്പിലുള്ളത്. അവസാനം കൂട്ടുപ്രതി ശരത്തും സംസാരിക്കുന്നുണ്ട്. ജയിലില്‍ വിഷമമൊന്നുമില്ലെന്നും ശരത്ത് പറയുന്നുണ്ട്.
സമാധാനം നിലനിര്‍ത്തിയതിനും വിധി ദിവസം ജോധ്പുരിലേക്ക് വരാതിരുന്നതിനും അനുയായികളോട് നന്ദി പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങുന്നത്. നിയമസംവിധാനത്തെ നാം മാനിക്കണം. ആശ്രമത്തിന് പേരുദോശം വരുത്തി പിടിച്ചെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രകോപനങ്ങളില്‍ വീഴരുത്. ഇരുപത് വര്‍ഷം തടവുശിക്ഷ ലഭിച്ച ശില്‍പ്പി, ശരത് ചന്ദ എന്നിവരെ രക്ഷിക്കാനുള്ള നടപടികളാണ് താന്‍ ആദ്യം സ്വീകരിക്കുകയെന്നും ആശാറാം പറയുന്നു.
മാതാപിതാക്കള്‍ സ്വന്തം മക്കളുടെ കാര്യമാണ് ആദ്യം ചിന്തിക്കുക. ശില്‍പ്പിയെയും ശരത്തിനെയും രക്ഷിക്കാന്‍ കൂടുതല്‍ അഭിഭാഷകരെ ആവശ്യമാണെങ്കില്‍ അത് ചെയ്യും. അതുകഴിഞ്ഞ് താനും ജയിലില്‍ നിന്നും പുറത്തുവരുമെന്നും ആശാറാം പറയുന്നു. കീഴ്‌ക്കോടതിയ്ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മേല്‍ക്കോടതികളുണ്ടെന്നും ആശാറാം കൂട്ടിച്ചേര്‍ക്കുന്നു.