UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിതൃത്വമില്ലാത്ത ഹര്‍ത്താലാണോ യുഡിഎഫിന്റേത്? ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി

കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസിന്റെ സത്യവാങ്മൂലം എന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്താതിരുന്നതെന്നും കോടതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് ഹര്‍ത്താല്‍ കേസില്‍ വീണ്ടും ഹൈക്കോടതിയില്‍ തിരിച്ചടി. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന ഡീനിന്റെ വാദമാണ് കോടതി തള്ളിയത്. ഹര്‍ത്താലും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതില്‍ തെറ്റില്ല. അത് ജനാധിപത്യപരമായ അവകാശമാണ്. പ്രതിഷേധിക്കാനുള്ള അവകാശം സുപ്രിംകോടതി വരെ അംഗീകരിച്ചതാണ്. എന്നാല്‍ മറ്റുള്ളവരും അതില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് തെറ്റ്.

അതേസമയം കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസിന്റെ സത്യവാങ്മൂലം എന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്താതിരുന്നതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ മാധ്യമത്തില്‍ വന്നു. യുഡിഎഫ് ജില്ലാ ഭാരിവാഹിയായ കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബെഞ്ചിലെത്തിയത്. കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. മരണം നടന്ന ദിവസം ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹര്‍ത്താലാണോ യുഡിഎഫിന്റേതെന്ന മറുചോദ്യമാണ് ഇതിന് കോടതിയില്‍ നിന്നുണ്ടായത്.

യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തതെങ്കില്‍ അത് തെറ്റാണെന്നായിരുന്നു കമറുദ്ദീന്റെ വാദം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെങ്കില്‍ യുഡിഎഫ് എന്തുകൊണ്ട് ഈ വാര്‍ത്ത നിഷേധിച്ചില്ലെന്ന് കോടതി ചോദിച്ചു.

എല്ലാ മാധ്യമങ്ങളിലും യുഡിഎഫ് ഹര്‍ത്താല്‍ എന്ന് തന്നെയാണ് വാര്‍ത്ത വന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ എജി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍