ആറുവര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെയും ചേര്‍ന്നു അഹമ്മദാബാദില്‍ നിര്‍വഹിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നിനാണ് സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അഹമ്മദാബാദില്‍ നിന്നും മുംബൈ പാതയില്‍ ആറുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
പാതയുടെ ആകെ നീളം 508 കിലോമീറ്ററാണ്. ഇതില്‍ 21 കിലോമീറ്റര്‍ നീളത്തിലുള്ള ഒരു തുരങ്കവും ഉണ്ടായിരിക്കും. ആകെ 12 സ്‌റ്റേഷനുകളാണ് ഉണ്ടാകുക. ഏഴു കിലോമീറ്റര്‍ കടലിന് അടിയിലൂടെയുള്ള യാത്രയും ഇതിന്റെ പ്രത്യേകതയാണ്.
മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ കുതിക്കുക. മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് എത്തും.
പത്തു കോച്ചുകളാണ് ട്രെയിനിന് ഉണ്ടാവുക. 750 യാത്രക്കാരെ ഉള്‍ക്കൊള്ളും. എക്‌സിക്യൂട്ടീവ്, ഇക്കോണമി എന്നിങ്ങനെ രണ്ട് ക്ലാസുകളായി തിരിച്ചായിരിക്കും സീറ്റുകള്‍. ചുരുങ്ങിയ യാത്ര നിരക്ക് 3,000 രൂപയായിരിക്കും.
1.08 ലക്ഷം കോടി മുടക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 81 ശതമാനം തുക ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍ നിന്നും 50 വര്‍ഷത്തെ കാലയളവില്‍ വായ്പ നല്‍കും. ബാക്കി തുക ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നു വഹിക്കും. 2022 ഓഗസ്റ്റ് 15 ന് അകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.