കൊടിമരം കൊണ്ടുപോയി ക്യാംപസിന് പുറത്ത് കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു
തലശ്ശേരി ബ്രണ്ണന്‍ കോളേജ് ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി പ്രിന്‍സിപ്പലിന്റെ പരാതി. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍ പറഞ്ഞു.
കോളേജില്‍ സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ എബിവിപി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കൊടിമരം കൊണ്ടുപോയി ക്യാംപസിന് പുറത്ത് കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനാണെന്ന് കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. കോളേജില്‍ എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അത് കോളേജിലെ ക്രമസമാധാന പ്രശ്‌നമായി വളരാതിരിക്കാന്‍ ആണ് താന്‍ കൊടിമരം എടുത്ത് പുറത്ത് കളഞ്ഞത്.
ക്യാംപസില്‍ എസ്എഫ്‌ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തിന് അതൊരു വെല്ലുവിളി തന്നെയാണ്. എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അര മണിക്കൂറിനകം കൊടിമരം മാറ്റണമെന്ന നിബന്ധനയോടെയായിരുന്നു അനുമതി നല്‍കിയത്. അത് നേതാക്കള്‍ സമ്മതിച്ചതുമാണ്. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് ശേഷം നേതാക്കള്‍ നിലപാട് മാറ്റിയെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പോലീസിനെ കയറ്റരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്തതെന്നും ഫല്‍ഗുണന്‍ അറിയിച്ചു.