UPDATES

ബിജെപി സാധ്യതാപട്ടികയില്‍ കുമ്മനവും സുരേന്ദ്രനും; അന്തിമ തീരുമാനം മൂന്ന് ദിവസത്തിനകം

മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന കുമ്മനം രാജശേഖരന്റെ വ്യക്തിപരമായ അഭിപ്രായം കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിജെപി കോര്‍കമ്മിറ്റി യോഗം അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടിക തയ്യാറാക്കി. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി സാധ്യതാ പട്ടിക തയ്യാറാക്കിയത്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എംടി രമേശാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുമെന്ന് രമേശ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ മത്സരരംഗത്തുണ്ടാകുമെന്നും രമേശ് വ്യക്തമാക്കി. അഞ്ച് ഇടങ്ങളിലും വാശിയേറിയ മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നത്. മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന കുമ്മനം രാജശേഖരന്റെ വ്യക്തിപരമായ അഭിപ്രായം കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടവരുടെ പട്ടികയിലാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

കോന്നിയിലാണ് കെ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയോജകമണ്ഡലത്തില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണ് മത്സരിച്ചത്. എറണാകുളത്ത് ബി. ഗോപാലകൃഷ്ണന്റെ പേരിന് തന്നെയാണ് മുന്‍ഗണന.

വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി ഏറ്റവുമധികം വിജയസാധ്യത കാണുന്നത്. ഇവിടെ രണ്ടിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രാഥമിക പട്ടിക കേന്ദ്രത്തിന് കൈമാറും. മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും രമേശ് വ്യക്തമാക്കി.

also read:‘ഹൗഡി മോദി’യില്‍ പങ്കെടുക്കാന്‍ മോദിയെത്തി; ടെക്‌സാസ് സ്‌റ്റേഡിയത്തില്‍ അര ലക്ഷത്തിലധികം ഇന്ത്യക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍