മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം അതനുസരിച്ച് മാത്രമാണ് അപേക്ഷ നല്‍കിയത്
ചികിത്സാച്ചെലവു വിവാദത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ്. മാധ്യമ വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരാക്കത്തതാണെന്നും തെറ്റായ ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നകെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള പണം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. കൂടാതെ താന്‍ 28,000 രൂപയുടെ കണ്ണട വാങ്ങി ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഈ കണ്ണടയാണ് കണ്ണിന് അനുജിതമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറയിച്ചു.
മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സാചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാം. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണട ഒരു പ്രതീകമാണെങ്കില്‍ ഓഡി കാര്‍ മറ്റൊരു പ്രതീകമാണ് സുരേന്ദ്രന്‍ സാറേ
മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയോ റീ-ഇംപേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികില്‍സയ്ക്കു മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്. ഹാജരാക്കിയ ബില്ലുകളില്‍ ആഹാര സാധനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച ആശുപത്രിയില്‍നിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നല്‍കിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല.
മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്ത വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.