UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ ചിറ്റിലപ്പിള്ളി മുട്ട് മടക്കി: വിജേഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നല്‍കി

വിജേഷ് വീണത് തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ചിറ്റിലപ്പിള്ളിയുടെ നിലപാട്

വണ്ടര്‍ലായിലുണ്ടായ അപകടത്തില്‍ വീണ് പരിക്കേല്‍ക്കുകയും കിടപ്പിലാകുകയും ചെയ്ത വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്‍ന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൊച്ചിയില്‍ വച്ച് കൈമാറി. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയെടുക്കുണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ചിറ്റിലപ്പിള്ളി രംഗത്തെത്തിയിരുന്നു. സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചിറ്റിലപ്പിള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

തന്റെ സ്ഥാപനത്തില്‍ നിന്നും അപകടത്തില്‍പ്പെട്ടയാള്‍ക്ക് ചികിത്സാ ചെലവിന്റെ 60 ശതമാനം തുകയും സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്. താന്‍ പ്രശസ്തിക്കു വേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചിരുന്നു. എന്നാല്‍ ചിറ്റിലപ്പിള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം വീണ്ടും ഹൈക്കോടതി രംഗത്തെത്തി. വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ.സി കെ കരുണാകരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായരാണ് ഹാജരായത്. 2002 ഡിസംബറില്‍ വീഗാലാന്‍ഡില്‍ എത്തിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

വിജേഷ് വീണത് തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ചിറ്റിലപ്പിള്ളിയുടെ നിലപാട്. എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പിള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഒത്തു തീര്‍പ്പ് ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍