UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമി ഇടപാട് വിവാദം; രാഷ്ട്രീയലാഭത്തിനു വേണ്ടി സ്വകാര്യജീവിതത്തില്‍ കളങ്കം ഉണ്ടാക്കരുതെന്ന് ശബരിനാഥന്‍ എംഎല്‍എ

സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അതേ വ്യക്തി തന്നെ തിരികെ നല്‍കിയെന്നാണ് ആക്ഷേപം

സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അതേ വ്യക്തി തന്നെ തിരികെ നല്‍കിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ദിവ്യയുടെ ഭര്‍ത്താവും എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍. ഇത്തരമൊരു ആരോപണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ശബരിനാഥന്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരേ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധര്‍മ്മമല്ല എന്നാണ് ശബരിനാഥന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

കെ എസ് ശബരിനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇന്നലെ രാവിലെ മുതല്‍ നവമാധ്യമങ്ങളിലും പത്രത്തിലും വര്‍ക്കലയിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപെട്ട് എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.

ഈ വിഷയത്തെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് വര്‍ക്കല എംഎല്‍എ ശ്രീ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല, നമ്മള്‍ ഇതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാന്‍ ഈ കേസില്‍ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതില്‍ ദുരൂഹതയുണ്ട്.

സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരേ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധര്‍മ്മമല്ല.

വിവാഹസമയത്തു നമ്മള്‍ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയില്‍ പരസ്പരം ഇടപെടാറില്ല. പദവികള്‍ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാന്‍ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സല്‍പ്പേര് താറുമാറാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപോയി. പൊതുജനങ്ങള്‍ക്കു നമ്മളില്‍ വിശ്വാസമുണ്ട്,അത് നമ്മള്‍ ഭദ്രമായി കാത്തുസൂക്ഷിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍