ആശുപത്രിയില്‍ ഇപ്പോള്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ രോഗികള്‍ക്കും പൂര്‍ണ ചികിത്സ ലഭിക്കുമെന്നും എന്നാല്‍ പുതിയ അഡ്മിഷനുകളൊന്നും സ്വീകരിക്കാന്‍ അനുവാദമില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍
നവജാത ശിശു മരിച്ചെന്ന് തെറ്റായി പ്രഖ്യാപിച്ച് പ്ലാസ്റ്റിക് ബാഗില്‍ മാതാപിതാക്കള്‍ക്ക് കൈമാറിയ സംഭവത്തില്‍ ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി റദ്ദാക്കി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും നിരുത്തരവാദിത്വപരമായ നടപടിയാണ് ഉണ്ടായതെന്നും അതിനാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നുവെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു.
ആശുപത്രിയില്‍ ഇപ്പോള്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ രോഗികള്‍ക്കും പൂര്‍ണ ചികിത്സ ലഭിക്കുമെന്നും എന്നാല്‍ പുതിയ അഡ്മിഷനുകളൊന്നും സ്വീകരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔട്ട്‌ഗോയിംഗ് പേഷ്യന്റ് സേവനങ്ങളും പുതിയ രോഗികള്‍ക്കുള്ള എമര്‍ജന്‍സി സേവനങ്ങളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചിരിക്കുകയാണ്. നവജാത ശിശുവിന്റെ മരണ വിഷയത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് ജെയ്ന്‍ അറിയിച്ചു.
ഷാലിമാര്‍ ബാഗില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയ്ക്ക് നേരത്തെയും സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്ന സൗജന്യ ബഡ് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന്റെ സബ്‌സിഡിയില്‍ ഭൂമി വാങ്ങുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാണ് ഡല്‍ഹിയിലെ നിയമം. ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ അധികം ബെഡ്ഡുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ആശുപത്രി മാത്രം പനി രോഗികളല്ലാത്തവര്‍ക്കാണ് ഈ ബഡ്ഡുകള്‍ നല്‍കിയത്.
ഇരട്ടക്കുട്ടികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുവെന്നാണ് മാക്‌സ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. പ്ലാസ്റ്റിക് കവറിലാക്കി ശിശുക്കളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതില്‍ ആണ്‍കുട്ടിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.