UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണവും, ഹര്‍ത്താലുകളും ടൂറിസം രംഗത്തിന് തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി

വിദേശ സ്വദേശ ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്ന ഇടങ്ങളില്‍ സുരക്ഷാ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി

അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റെ മരണം ടൂറിസം രംഗത്തിന് തിരിച്ചടിയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മറ്റും ലീഗയുടെ മരണവും ആയി ബന്ധപെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ ടൂറിസം രംഗത്തെ ബാധിച്ചിട്ടുണ്ട്.

ഒപ്പം അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകളും ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്ക് ഭീഷണി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ സ്വദേശ ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്ന ഇടങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കും.

ഇതിനിടയില്‍ തിരുവല്ലത്ത് ചെന്തിലാക്കരിയ്ക്കടുത്തുള്ള കണ്ടല്‍ക്കാട്ടില്‍ നിന്നും ലഭിച്ച മൃതദേഹം കോവളത്ത് കാണാതായ ലിഗ സ്‌ക്രോമേന്റേത് തന്നെയാണെന്ന് വ്യക്തമായി. ഇന്ന് രാവിലെ പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലത്തിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്.

മൃതദേഹത്തില്‍ നിന്നും ലഭിച്ച വസ്ത്രങ്ങളും സമീപത്തു നിന്നും ലഭിച്ച വിദേശ നിര്‍മ്മിത സിഗരറ്റും മുടിയും വച്ച് മരിച്ചത് ലിഗ തന്നെയാണെന്ന് സഹോദരിയും ഭര്‍ത്താവും സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലിഗയെ കോവളത്ത് കൊണ്ടുപോയി വിട്ട ഓട്ടോഡ്രൈവര്‍ ഷാജിയും ഇത് ഉറപ്പിച്ചു. സഹോദരി ഇലീസിന്റെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് മരിച്ചത് ലിഗയാണെന്ന് ഉറപ്പാക്കിയത്. പരിശോധനാഫലം ഇന്നുതന്നെ കോടതി വഴി പോലീസിന് കൈമാറും.

മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രില്‍ 20ന് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ചൂണ്ടയിടാന്‍ പോയ യുവാക്കളാണ് കണ്ടെത്തിയത്. കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ലിഗ ഒറ്റയ്ക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നതായി രണ്ട് സ്ത്രീകള്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും സ്ഥിരം സങ്കേതമാണെന്നും വ്യക്തമായി. ഇവിടെ പതിവായി എത്തുന്നവരില്‍ ചിലരെ ചോദ്യം ചെയ്തപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്.

ഇതേ തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാനും ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍