UPDATES

അഭയ കേസ്: തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നതായി സാക്ഷി മൊഴി

അഭയ കേസില്‍ ആറു പേര്‍ കൂറ് മാറിയെങ്കിലും പ്രൊഫസര്‍ ത്രേസ്യാമ്മയടക്കം ഇതുവരെ ആറുപേര്‍ അനുകൂല മൊഴിയാണ് നല്‍കിയിട്ടുള്ളത്

സിസ്റ്റര്‍ അഭയ കേസില്‍ വിചാരണ തുടരുന്നതിനിടെ പ്രതികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സാക്ഷി മൊഴി. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പുതൃക്കയിലും സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കേസിലെ പന്ത്രണ്ടാം സാക്ഷി പ്രൊഫസര്‍ ത്രേസ്യാമ്മ മൊഴി നല്‍കി. ഫാ.തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാര്‍ഥിനികള്‍ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ത്രേസ്യാമ്മ വ്യക്തമാക്കി. അഭയയുടെ അധ്യാപികയായിരുന്നു പ്രൊഫസര്‍ ത്രേസ്യാമ്മ.

കേസിലെ സാക്ഷിവിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. നാല്‍പ്പത്തിയാറ് മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. വിചാരണയ്ക്കിടെ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയിരുന്നു. ഇതുവരെ ആറുപേരാണ് കേസില്‍ കൂറുമാറിയത്. ഇന്നലെ വിസ്തരിച്ച 53-ാം സാക്ഷി സിസ്റ്റര്‍ ആനി ജോണും 40-ാം സാക്ഷി സിസ്റ്റര്‍ സുധീപയുമാണ് അവസാനമായി കൂറുമാറിയത്. ഇവരെ കൂടാതെ നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷി അച്ചാമ്മ എന്നിവരും കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറി.

ഇതിനിടെ കൂറുമാറുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് 41-ാം സാക്ഷി സിസ്റ്റര്‍ നവീനയെയും 42-ാം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ 36-ാം സാക്ഷി സിസ്റ്റര്‍ വിനിത, 37-ാം സാക്ഷി സിസ്റ്റര്‍ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയും കൂറുമാറുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാനും സിബിഐ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഞ്ജു പി മാത്യു, സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെ സിബിഐ നടപടി സ്വീകരിക്കും.

ആറു പേര്‍ കൂറ് മാറിയെങ്കിലും പ്രൊഫസര്‍ ത്രേസ്യാമ്മയടക്കം ഇതുവരെ ആറുപേര്‍ അനുകൂല മൊഴിയാണ് നല്‍കിയിട്ടുള്ളത്. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷി വേണുഗോപാലന്‍ നായര്‍, അഞ്ചാം സാക്ഷി ഷമീര്‍, രാജു എന്നിവരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ കേസിലെ മറ്റ് സാക്ഷികള്‍.

2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.

also read: വടക്കാഞ്ചേരി പീഡനക്കേസ് വ്യാജമെന്ന് പൊലീസ്, പെൺകുട്ടി കരഞ്ഞുകാലുപിടിച്ചതുകൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് ഭാഗ്യലക്ഷ്മി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍