UPDATES

വായന/സംസ്കാരം

പ്രകൃതിയില്ലാത്ത പ്രകടനപത്രികകളാണ് ഇത്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എം മുകുന്ദന്‍

കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാക്കുന്നിടത്ത് നവോത്ഥാനമില്ലെന്ന് സുഗതകുമാരി

പുഴകളും കുന്നുകളും കാടുകളും സംരക്ഷിക്കുമെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും പ്രകടനപത്രികകളില്‍ പറയുന്നില്ലെന്ന് എം മുകുന്ദന്‍. കവി സുഗതകുമാരിക്ക് സി വി കുഞ്ഞിരാമന്‍ പുരസ്‌കാരം സമ്മാനിക്കാന്‍ അവരുടെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ഹൃദ്രോഗസംബന്ധമായ അസുഖത്തിന്റെ ചികിത്സ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്നതിനാല്‍ സുഗതകുമാരിയുടെ നന്ദാവനത്തെ വീട്ടിലെത്തിയാണ് ഇത്തവണത്തെ പുരസ്‌കാരം സമര്‍പ്പിച്ചത്.

സംഭാഷണത്തിനിടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും വിഷയമായപ്പോഴാണ് പരിസ്ഥിതി വിഷയങ്ങള്‍ പ്രകടനപത്രികയിലെ വിഷയമാകാത്തതിനെക്കുറിച്ചുള്ള വിഷമം മുകുന്ദന്‍ പ്രകടിപ്പിച്ചത്. പ്രകൃതിയെ മറന്നുള്ള രാഷ്ട്രീയത്തോട് ഇരുവരും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്രയേറെ പോരാടിയിട്ടും ഒന്നും എവിടെയും എത്തിയില്ലല്ലോയെന്ന ദുഃഖവും ഇവര്‍ക്കുണ്ട്.

പുഴകളെയും കാട്ടുകിളികളുടെയും കാട്ടുകരച്ചില്‍ ആരും കേട്ടിട്ടില്ല. സുഗതകുമാരിയാണ് അവ കവിതകളിലൂടെ നമ്മളില്‍ എത്തിച്ചത്. എന്റെ ജീവിതത്തിലെ പശ്ചാത്തല സംഗീതമാണ് ആ കവിതകള്‍- മുകുന്ദന്‍ പറഞ്ഞു.

കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാക്കുന്നിടത്ത് നവോത്ഥാനമില്ലെന്ന് സുഗതകുമാരി പറഞ്ഞു. വ്രണം വന്ന കാലില്‍ ചങ്ങല ഇടേണ്ടി വന്ന ആനകളും ദാഹിച്ച് വീഴുന്ന കിളികളും ഇന്നുമുണ്ട്. വികസനവും നവോത്ഥാനവും ഇതാണോയെന്നും അവര്‍ ചോദിച്ചു. സി വി കുഞ്ഞിരാമനും ശ്രീനാരായണ ഗുരുവും നടത്തിയതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നും അവര്‍ പറഞ്ഞു.

സി വി കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഹാഷിം രാജന്‍, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എം ജി രാധാകൃഷ്ണന്‍, സരിത വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍