യാമിനി നായര്‍ തന്നെ അപമാനിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പലരും കമന്റുകളായി ഒരു പേര് പറയുന്നുണ്ട്
സിനിമയ്ക്ക് പിന്നാലെ മാധ്യമരംഗത്തേക്കും പടര്‍ന്നു പിടിച്ച മീ ടൂ കാമ്പെയ്‌നിംഗ് മലയാളത്തിലെ മാധ്യമരംഗത്തേക്കും. കേരളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെതിരെയാണ് മാധ്യമപ്രവര്‍ത്തകയായ യാമിനി നായര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തിലെ ഉന്നത അധികാരം വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും തന്റെ ഗുരുതുല്യന്‍ കൂടിയാണെന്നും മാത്രമാണ് യാമിനി ഇയാളെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ.
റെയിന്‍ഡ്രോപ്‌സ് എന്ന തന്റെ ബ്ലോഗില്‍ ഇക്കഴിഞ്ഞ ഒമ്പതിന് എഴുതിയ കുറിപ്പിലാണ് യാമിനിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ തന്നെ അപമാനിച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് പറയുന്നില്ലെങ്കിലും കമന്റുകളായി പലരും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നു. സമാന ആരോപണങ്ങള്‍ ഉന്നയിച്ചും യുവതിക്ക് പിന്തുണ നല്‍കിയും കൂടുതല്‍ പേരാണ് ബ്ലോഗ് പോസ്റ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
‘2005ല്‍ ചെന്നൈയിലെ ഒരു പത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. അദ്ദേഹം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എനിക്ക് ഗുരുതുല്യനുമാണ്. എംസിജെ കോഴ്‌സ് കഴിഞ്ഞ ഉടന്‍ ജോലിക്ക് കയറിയ എന്നെ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. ജേണലിസം ബിരുദാനന്തര ബിരുദ ക്ലാസുകളില്‍ പ്രാക്ടീക്കലിനേക്കാള്‍ കൂടുതല്‍ തിയറിയാണ് അറിയുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളില്‍ എനിക്ക് നന്ദിയുണ്ട്. തിരുവനനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് വന്ന ശേഷവും അദ്ദേഹവുമായുള്ള ബന്ധം സൂക്ഷിച്ചിരുന്നു.
ഒരിക്കല്‍ അദ്ദേഹം ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. നാട്ടില്‍ നിന്നും വന്ന ഒരാളെ കാണാന്‍ പോകുന്നതില്‍ വല്ലാത്ത ആകാംഷയുണ്ടായിരുന്നു. നാട്ടില്‍ നിന്നും ആദ്യമായി വിട്ടുനില്‍ക്കുന്നതിനാല്‍ നാടുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. അന്ന് എനിക്ക് 26 വയസ്സായിരുന്നു. അദ്ദേഹം 40കളുടെ പകുതിയിലും
അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലെ റെസ്റ്റോറന്റിലേക്ക് എന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം റൂമിലിരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഗുരുതുല്യനായതിനാല്‍ തന്നെ എനിക്ക് യാതൊരു അപകവും തോന്നിയില്ല. കൂടാതെ പുറംലോകത്തെ കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമാണ് എനിക്കുണ്ടായിരുന്നത്.
മുറിയില്‍ ജനാലയ്ക്കരികിലേക്കാണ് ഞാന്‍ നടന്നു പോയത്. അദ്ദേഹം എന്റെ പിന്നിലൂടെ വന്ന് തോളില്‍ പിടിച്ച് പിന്‍കഴുത്തില്‍ ഉമ്മ വച്ചു. ഭയന്ന് തിരിഞ്ഞപ്പോള്‍ അദ്ദേഹം നെറ്റിയില്‍ നെറ്റിയില്‍ ഉമ്മവച്ചു. ആ സ്ഥലം ചാമ്പലായി പോയതായി എനിക്ക് തോന്നി. ഞാന്‍ കുതറിമാറി അവിടെ നിന്നും പുറത്തു ചാടി. വളരെ വേദനയോടെയാണ് ഞാന്‍ അവിടെ നിന്നും തിരികെ പോയത്. നുങ്കപക്കത്തെ ഹോസ്റ്റലില്‍ എത്തുന്നത് വരെ കരയാതിരിക്കാന്‍ ശ്രമിച്ചാണ് പോയത്. നടന്ന സംഭവം എന്റെ റൂം മേറ്റിനോടും ഒരു സുഹൃത്തിനോടും പറഞ്ഞു. അദ്ദേഹവുമായി ഇനി അടുപ്പം സൂക്ഷിക്കേണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഇനി അടുപ്പം തുടരാന്‍ താല്‍പര്യമില്ലെന്നും കാണിച്ച് ഞാന്‍ ഒരു നീണ്ട മെയില്‍ അദ്ദേഹത്തിന് അയച്ചിരുന്നു. താന്‍ അത്തരത്തില്‍ ഒന്നും വിചാരിച്ചില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.
13 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ അതേ സ്ഥാപനത്തിന്റെ ഉയര്‍ന്ന പദവിയിലുണ്ട്. ഇന്ന് ഞാന്‍ ആ സംഭവത്തെ എന്റെ ഓര്‍മ്മയില്‍ നിന്നും കത്തിച്ചു കളഞ്ഞിരിക്കുന്നു. അതില്‍ നിന്നുണ്ടായ മാനസികാഘാതത്തെ തരണം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുറന്നുപറയാന്‍ ഒരു ഇടമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഷെയര്‍ ചെയ്യുന്നു’ എന്നാണ് അവരുടെ കുറിപ്പ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മീ ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു.
മുകേഷേ, ഇനിയും ഇതുവഴി വരില്ലേ… ഇത്തരം ന്യായീകരണങ്ങളും തെളിച്ച്?
മാതൃഭൂമി.. ഇത് അശ്ലീലമല്ലാതെ മറ്റെന്ത്? മീ ടൂ കാമ്പെയ്‌നെതിരായ കാര്‍ട്ടൂണ്‍ വിവാദത്തില്‍