സിഗ്നല്‍ നല്‍കി മതില്‍കെട്ടിന് പുറത്തുനിന്നും ഫോണ്‍ പൊതിഞ്ഞ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയലാണ് മറ്റൊരു രീതി
സംസ്ഥാനത്തെ ജയിലുകളിലേക്ക് ഫോണുകൾപ്പെടെയുള്ള സാധനങ്ങൾ കടത്തുന്നത് വിചാരണയ്ക്കായി പുറത്തിറങ്ങുന്ന പ്രതികള്‍ ഉൾപ്പെടെയെന്ന് റിപ്പോർട്ടുകൾ. പുറത്തിറങ്ങുന്ന പ്രതികള്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുൾപ്പെടെ അതിസാഹസികമായി പോലും ഫോണുകള്‍ ജയിലിലെത്തിക്കുന്നെന്നാണ് വിവരം. ഫോണുകള്‍ക്ക് പുറമെ കഞ്ചാവ് മുതല്‍ തീപ്പെട്ടിയും ലൈറ്ററുംവരെ ഇത്തരത്തിൽ പ്രതികള്‍ ജയിലിലെത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വിയ്യൂര്‍ ജയിലിലെ ഒരു തടവുകാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിയെ പോലീസുകാര്‍ പരിശോധിക്കുകയുണ്ടായി. ഇരുപത് മോഷണക്കേസില്‍ പ്രതിയായ ആളെ ഉടുതുണിയില്ലാതെ ദേഹം മുഴുവന്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെളിക്കിരുത്തി നോക്കിയിട്ടും രക്ഷയില്ല എന്നു കണ്ട പോലീസുകാര്‍ സംശയം തീരാതെ പ്രതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്‌കാനിങില്‍ തെളിഞ്ഞത് വയറ്റിലെ വലിയ പൊതി. പുറത്തെടുക്കാന്‍ എല്ലാ മാര്‍ഗവും പരാജയപ്പെട്ടപ്പോള്‍ ഡോക്ടര്‍മാര്‍ മലദ്വാരത്തിലൂടെ പ്ലാസ്റ്റിക് കവര്‍ വലിച്ച് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ അതില്‍ മൊബൈല്‍ ഫോണും കഞ്ചാവുമായിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത് ഉള്ളിലേക്ക് കയറിപ്പോയതായിരുന്നു.
ഇത്തരത്തില്‍ മലദ്വാരത്തിലൂടെ ഒളിപ്പിച്ചു കടത്തുന്ന വസ്തുക്കള്‍ ദേഹ പരിശോധനയില്‍ കണ്ടെത്താന്‍ പ്രയാസമാണ്. സെല്ലിനുള്ളില്‍ കയറിയാല്‍ മറ്റ് തടവുകാരുടെ സഹായത്തോടെ ഇവ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. മറ്റൊരു വഴി സിഗ്നല്‍ നല്‍കി മതില്‍കെട്ടിന് പുറത്തുനിന്നും ഫോണ്‍ പൊതിഞ്ഞ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയലാണ്.