കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്
കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. എന്നാല്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ഇരുനേതാക്കളും പൊട്ടിക്കരയുകയായിരുന്നു. മാതാപിതാക്കളോട് സംസാരിക്കുന്നതിനിടെ മുല്ലപ്പള്ളി നിയന്ത്രണം വിട്ട് വിങ്ങിക്കരയുകയായിരുന്നു.
കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃപേഷിന്റെയും ശരത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്തു നിന്നും വിലാപയാത്രയായി കാസര്‍ഗോഡ് പെരിയയില്‍ എത്തിക്കും. ആറിടങ്ങളിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജിന് മുന്നില്‍ നൂറ് കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് കൃപേഷും ശരത് ലാലും വെട്ടേറ്റ് മരിച്ചത്.
ശരത് ലാലിന്റെ കാലില്‍ ആഴത്തിലുള്ള അഞ്ച് വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ അസ്ഥികള്‍ വരെ തകര്‍ന്നു. കഴുത്തിന് ഇടത് ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റിരുന്നു. രക്ഷപ്പെട്ട് ഓടിയ കൃപേഷിന്റെ നെറുകയില്‍ ആണ് വെട്ടേറ്റത്. 11 സെന്റിമീറ്റര്‍ ആഴവും 2 സെന്റിമീറ്റര്‍ വീതിയുമുള്ള മുറിവാണ് കൃപേഷിന്റെ മരണത്തിന് കാരണം.