UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിക്കാന്‍ മുന്‍കൂര്‍ പണം വാങ്ങിയത് നാദിര്‍ ഷായുടെ കൈയില്‍ നിന്നും; പള്‍സര്‍ സുനിയുടെ മൊഴി

ദിലീപ് പറഞ്ഞിട്ട് തൊടുപുഴയിലെ സിനിമ സെറ്റില്‍ എത്തിയാണ് പണം വാങ്ങിയത്

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ ഷായെ വെട്ടിലാക്കുന്ന മൊഴിയുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിക്കെതിരേ ആക്രമണം നടത്തുന്നതിനു മുമ്പ് തനിക്ക് 25,000 രൂപ നാദിര്‍ഷാ നല്‍കിയെന്നാണ് സുനി പറയുന്നത്. നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റില്‍ ചെന്നാണ് പണം വാങ്ങിയത്. ഈ പണം ദീലിപ് പറഞ്ഞിട്ടാണ് നാദിര്‍ഷാ തനിക്ക് നല്‍കിയതെന്നും സുനിയുടെ മൊഴിയില്‍ പറയുന്നു. നാദിര്‍ഷാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം ഉണ്ട്. ദിലീപ് പറഞ്ഞിട്ട് സുനിക്ക് താന്‍ പണം നല്‍കിയന്ന മൊഴി നല്‍കാന്‍ പൊലീസ് പറയുന്നതായി നാദിര്‍ഷാ ജാമ്യാപക്ഷയില്‍ പറയുന്നു. തന്നെക്കൊണ്ട് ദിലീപിനെതിരേ മൊഴി പറയിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണെന്ന ആരോപണവും നാദിര്‍ഷാ ഉയര്‍ത്തിയിരുന്നു. സുനി തൊടുപുഴയില്‍ എത്തിയതിനു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തെളിവ് പൊലീസിന്റെ പക്കലുണ്ട്.

നാദിര്‍ഷാ ആദ്യം നല്‍കിയ മൊഴിയില്‍ പല പൊരുത്തക്കേടുകളും ഉണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ സംവിധായകനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനൊപ്പം പൊലീസ് തന്നെ അറസ്റ്റ ചെയ്യുന്നത് തടയണമെന്നും നാദിര്‍ഷാ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആ അവശ്യം നിരാകരിച്ചിരുന്നു.

ഇതിനു പിന്നാലെ ശരാരീകാസ്വാസ്ഥ്യം ഉണ്ടെന്നു കാണിച്ച് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി അഡ്മിറ്റായിരുന്നു.കഴിഞ്ഞ ദിവസം രാത്രി നാദിഷായെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പൊലീസ് നിര്‍ബന്ധിച്ചാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്യിച്ചതെന്നാണ് വിവരം. എന്നാല്‍ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്ത തെറ്റാണ്. താന്‍ പൊലീസ് കസ്റ്റഡിയില്‍ അല്ലെന്നു നാദിര്‍ഷാ തന്നെ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍