UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭയയുടെ അമ്മയെക്കുറിച്ച് അശ്ലീല പരാമര്‍ശം: മുന്‍ ഡിജിപി വിവാദത്തില്‍

കര്‍ണാടക മുന്‍ ഡിജിപി എച്ച്ടി സാംഗ്ലിയാനയാണ് വിവാദത്തില്‍പ്പെട്ടത്‌

ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ ആകാരവടിവിനെക്കുറിച്ച് പരാമര്‍ശിച്ച് മുന്‍ കര്‍ണാടക പോലീസ് മേധാവി എച്ച് ടി സാംഗ്ലിയാന വിവാദത്തില്‍. ‘ആശാ ദേവിയ്ക്ക് നല്ല ആകാര വടിവാണ്. അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരുന്നിരിക്കുമെന്ന് ഊഹിക്കാം’ എന്നാണ് സാംഗ്ലിയാന പറഞ്ഞത്.

ആശാ ദേവി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സാംഗ്ലിയാനയുടെ വിവാദ പരാമര്‍ശം. ഇത് കൂടാതെ ബലാത്സംഗം നേരിടേണ്ടി വന്നാല്‍ എതിര്‍ക്കരുതെന്നും കീഴടങ്ങിക്കൊടുക്കണമെന്നും പിന്നീട് കേസിന് പോകാമെന്നുമാണ് മുന്‍ പോലീസ് മേധാവി സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം. അതാണ് സുരക്ഷിതം, ജീവന്‍ രക്ഷിക്കാന്‍ അതാണ് നല്ലത്. എതിര്‍ത്താല്‍ ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാമെന്നും സാംഗ്ലിയാന പറയുന്നു.

സാംഗ്ലിയാനയുടെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ പ്രതികരിച്ചു. നിര്‍ഭയ സംഭവത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ മകള്‍ക്കുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന ആവശ്യമാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഡല്‍ഹിയില്‍ എല്ലാ ദിവസവും ഒരു പെണ്‍കുട്ടി വീതം ബലാത്സംഗം ചെയ്യപ്പെടുന്നു, അവരിലെല്ലാം താന്‍ തന്റെ മകളെ കാണുന്നുവെന്നും അന്ന് ആശാ ദേവി പറഞ്ഞിരുന്നു.

ഇത്തരം കേസുകളില്‍ എത്രയും വേഗം നീതി നടപ്പാകണമെന്നാണ് നിര്‍ഭയയുടെ മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍ അത് സാധ്യമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയമുണ്ട്. നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തടയാന്‍ ഈ നിയമത്തിന് ശേഷിയുണ്ടോ? എന്നാണ് നിര്‍ഭയയുടെ അച്ഛന്‍ ബദ്രിനാഥ് സിംഗ് ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍