UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ നോക്കുന്നു; യുഎഇ സന്ദര്‍ശനം ഗംഭീര വിജയമെന്ന്‌ മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തിന് നേരെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോയെന്ന് ജനാധിപത്യവിശ്വാസികളായ എല്ലാവരും ചിന്തിക്കണം

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ഇന്ന് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. ഗുജറാത്തിന് ലഭിച്ച വിദേശസഹായങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചത്. രാജ്യങ്ങളായ രാജ്യം മുഴുവന്‍ പോയി ഇക്കേണ്ട കാര്യമില്ലെന്ന് ഒരു ബിജെപി നേതാവ് പറയുന്നുണ്ടായിരുന്നു. നമ്മുടെ സഹോദരങ്ങളെയാണ് കാണാന്‍ പോയത്. ഒറ്റക്കെട്ടായി നിന്ന നാടാണ് പ്രളയത്തോടെ തകര്‍ന്ന് പോയത്. അത് നികത്താനും പുതിയ കേരളം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ വിദേശ സഹായം തേടിയത്. പൂജ അവധിക്ക് മന്ത്രിമാരെല്ലാം ഒരുമിച്ച് വിദേശത്തേക്ക് പോയാല്‍ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ചോദിച്ചത്. വ്യാഴം വെള്ളി ദിവസങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാനം. ആ ദിവസങ്ങളില്‍ നോക്കിയാണ് പോയത്. ആ ദിവസങ്ങളില്‍ എല്ലാവരെയും കാണാനും സഹായം ഉറപ്പാക്കാനും സാധിക്കുമായിരുന്നു.

കേരളത്തോട് മാത്രമെന്താണ് ഒരു പ്രത്യേക വിവേചനം. രാജ്യത്ത് മുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ക്കെല്ലാം മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചിട്ടുണ്ട്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന് വേണ്ടിയും ഇത്തരത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഈനാടിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം പരിശോധിച്ചാല്‍ ഇവിടെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിലും സാമൂഹികമായ ഇടപെടലുകളിലൊന്നും ആര്‍എസ്എസ് ഒരു പങ്കും വഹിച്ചിട്ടില്ല. ഇതുനാം കാണേണ്ടതായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, നമ്മുടെ രാജ്യത്തെ എല്ലാവരും ഇത് കാണേണ്ടതുണ്ട്. നമുക്ക് നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തിന് നേരെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോയെന്ന് ജനാധിപത്യവിശ്വാസികളായ എല്ലാവരും ചിന്തിക്കണം. ഈ തെറ്റായ സമീപനത്തെ തുറന്നുകാണിക്കാന്‍ മാധ്യമങ്ങളും തയ്യാറകണം. യുഎഇ സന്ദര്‍ശനം വമ്പിച്ച വിജയമായിരുന്നു. പ്രവാസി സഹോദരങ്ങളും മറ്റും കേരളത്തോട് കാണിക്കുന്ന സ്‌നേഹവായ്പ്പ് നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിച്ച സന്ദര്‍ശനമായിരുന്നു ഇത്. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ച് സംവദിക്കാന്‍ സാധിച്ചു.

യുഎഇ ഭരണത്തില്‍ പങ്കുള്ളവരുമായുള്ളവരുമായി സംസാരിച്ചതില്‍ നിന്നും നമ്മുടെ അവസ്ഥയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ്. നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ അവര്‍ തയ്യാറാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍, പ്രവാസി സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവിടങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ തടസ്സമല്ല. യുഎഇ സര്‍ക്കാര്‍ 700 കോടിയാണ് നേരത്തെ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകളില്‍ നിന്നും മനസിലാകുന്നത് അതിനേക്കാള്‍ കൂടുതല്‍ തുക അവിടെ നിന്നും ലഭിക്കുമെന്നാണ്. മൂന്ന് ചാരിറ്റബിള്‍ ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പുനര്‍നിര്‍മ്മിതിയുടെ രൂപരേഖ വിശദമായി ചോദിച്ചറിഞ്ഞ അവര്‍ ഉന്നത ഉദ്യോഗസ്ഥരെ ഇവിടേക്ക് അയയ്ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:

യു.എ.ഇ. ഭരണകൂടത്തിന്‍റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്നേഹവായ്പും താല്‍പര്യവും നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കിയ സന്ദര്‍ശനമായിരുന്നു ഇക്കഴിഞ്ഞത്. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്‍റെ പുനര്‍നിര്‍മിതിയെ കുറിച്ച് സംവദിക്കാന്‍ അവസരം ലഭിച്ചു. യു.എ.ഇ ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികള്‍ക്ക് നമ്മുടെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. കേരളത്തെ രണ്ട് കയ്യും നീട്ടി സഹായിക്കാന്‍ അവര്‍ ഒരുക്കമാണുതാനും. നമ്മുടെ സംസ്ഥാനവുമായി യു.എ.ഇക്കുളള സവിശേഷമായ ബന്ധത്തെക്കുറിച്ച് അടിവരയിട്ടുകൊണ്ടാണ് അവര്‍ നമ്മുടെ പ്രതിനിധിസംഘവുമായി സംസാരിച്ചത്.

പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംസീര്‍ വയലില്‍, രജിസ്ട്രേഡും അമേച്ചറുമായിട്ടുളള സംഘടനകളുടെ ഭാരവാഹികള്‍, ലോകകേരളസഭ അംഗങ്ങള്‍, നോര്‍ക്ക ഡയറക്ടര്‍മാര്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ ഒട്ടേറെ പേര്‍ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചു. സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുമായിട്ടുളള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നതില്‍ എം.എ. യൂസഫലി പ്രകടിപ്പിച്ച പാടവം ഞാന്‍ നന്ദിയോടെ സ്മരിക്കട്ടെ.

യു.എ.ഇ സര്‍ക്കാര്‍ നമുക്ക് വാഗ്ദാനം ചെയ്ത തുക രഹസ്യമായ ഒരു കാര്യമല്ല. 700 കോടി രൂപയായിരുന്നു ആ വാഗ്ദാനം. ഈ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് ഇതിനേക്കാള്‍ വലിയ തുകയുടെ സഹായം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അത്രകണ്ട് സ്നേഹനിര്‍ഭരമായ പ്രതികരണമാണ് കേരളത്തിന് ലഭിച്ചത്.

യു.എ.ഇയിലെ പ്രധാനപ്പെട്ട മൂന്ന് ചാരിറ്റബിള്‍-ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനുകളുമായി വിശദമായി കൂടിക്കാഴ്ചകള്‍ നടന്നു. യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസന്‍റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായ്ദ് അല്‍ നഹ്യാനുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ലേകത്തിലെ ഏറ്റവും വലിയ ചാരറ്റിബിള്‍ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്. ദുരന്തഘട്ടത്തില്‍ തന്നെ റെഡ് ക്രസന്‍റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാന്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നു.

യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ നാമധേയത്തിലുളള സായിദ് ചാരിറ്റബിള്‍ ആന്‍റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായും വിശദമായ ചര്‍ച്ച നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാനും യു.എ.ഇ. പ്രസിഡന്‍റിന്‍റെ സഹോദരനുമായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരള പുനര്‍നിര്‍മിതിയുടെ രൂപരേഖ വിശദമായി ഇരുവരും ചോദിച്ചറിഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തി കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്നുളള ഉറപ്പും ലഭിച്ചു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്‍റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബു-മെല്‍ഹയുമായിട്ടായിരുന്നു മറ്റൊരു ശ്രദ്ധേയമായ കൂടിക്കാഴ്ച. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ സാധന സാമഗ്രികള്‍ അയച്ച ഫൗണ്ടേഷനാണിത്. ഭവനനിര്‍മാണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു.

ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അദ്ദേഹത്തിന്‍റെ പാലസില്‍ കേരള സംഘത്തെ സ്വീകരിച്ചു. കേരളം ഒരിക്കലും കഷ്ടപ്പെടാന്‍ യു.എ.ഇ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ നടന്ന പൊതുയോഗത്തെ പിന്നീട് അഭിസംബോധന ചെയ്ത ഇദ്ദേഹം കേരളത്തോടുളള തങ്ങളുടെ അകമഴിഞ്ഞ സ്നേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 100 മില്യണ്‍ ഡോളറിനേക്കാള്‍ വലുതാണ് ശൈഖ് നഹ്യാന്‍റെ വാക്കുകള്‍ എന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും ഇതായിരുന്നു.

ദുബായ് ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ക്യാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി. അവധിയായിട്ടുകൂടി വെള്ളിയാഴ്ച ദിവസം നമ്മുടെ സംഘത്തെ സ്വീകരിക്കാന്‍ അദ്ദേഹം ഓഫീസിലെത്തിയെന്നത് കേരളത്തോടുളള അവരുടെ മമതയാണ് കാണിക്കുന്നത്.

പ്രളയാനന്തര നിര്‍മിതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നാണ് മുബദല. മുപ്പതിലധികം രാജ്യങ്ങളിലാണ് ഈ സ്ഥാപനം നിക്ഷേപം നടത്തിയിട്ടുളളത്. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയര്‍മാന്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്.

ചര്‍ച്ചയില്‍ ഏയ്റോസ്പേസ് സി.ഇ.ഒ ഖാലിദ് അല്‍ ഖുബൈസി, പെട്രോകെമിക്കല്‍സ് ഡയറക്ടര്‍ ഖല്‍ഫാന്‍ സൗദ് ഖംസി, ഗവണ്‍മെന്‍റ് അഫയേഴ്സ് വൈസ് പ്രസിഡന്‍റ് ഹിന്ദ് അല്‍ ഖാസിമി, എയ്റോസ്പേസ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീധരന്‍ എസ് അയ്യങ്കാര്‍ തുടങ്ങിയവര്‍ മുബദലയെ പ്രതിനിധീകരിച്ചു.

പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ മുബദല താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഇപ്പോള്‍ കൈക്കൊള്ളുന്ന നിക്ഷേപ അനുകൂല സമീപനത്തെക്കുറിച്ച് മുബദലയ്ക്ക് വ്യക്തമായ ധാരണകളുണ്ട്. ഇരുകൂട്ടര്‍ക്കും യോജിപ്പുളള മേഖലകളും കണ്ടെത്താന്‍ മുബദല ഉടന്‍ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.

കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുളള ദുബായ് ഡി.പി. വേള്‍ഡിന്‍റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘമാണ് നമ്മളുമായി ഇന്നലെ ചര്‍ച്ച നടത്തിയത്. ഇന്ത്യയില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡി.പി. വേള്‍ഡിന് ഏറ്റവും കൂടുതല്‍ സംതൃപ്തിയുളളത് കേരളത്തിലെ പ്രവര്‍ത്തനങ്ങളിലാണ്. കേരള സര്‍ക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാര്‍ക്, ഇന്‍ഡ്സട്രിയല്‍ പാര്‍ക്ക് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഡി.പി. വേള്‍ഡ് സന്നദ്ധമാണ്. നമ്മുടെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ അവര്‍ വളരെ ആകൃഷ്ടരാണ്. ഈ മേഖലയില്‍ അവര്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്. ആഴം കുറഞ്ഞ ജലവിതാനത്തിലൂടെ സഞ്ചരിക്കാനുളള പ്രത്യേക കപ്പലുകള്‍ പോലും അവര്‍ വികസിപ്പിച്ച് എടുത്തിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെയുളള നമ്മുടെ ജലപാതാപദ്ധതിയില്‍ ഭാഗമാകാന്‍ അവര്‍ക്ക് അതിയായ താല്പര്യമുണ്ട്.  ചരക്ക് നീക്കം സുഗമമാക്കാന്‍ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ തയ്യാറാണ്. ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ അവര്‍ കേരളത്തിലേക്ക് അയക്കും.

കേരളത്തില്‍ സ്മാര്‍ട് സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോഡിംഗ് ചെയര്‍മാന്‍ അബ്ദുളള ഹബ്ബായുമായും വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ അവസരം ലഭിച്ചു. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിച്ചിട്ടുളള കാര്യങ്ങള്‍ നമ്മുടെ പരിഗണനയിലാണ്. അതേ സമയം കേരളത്തിന്‍റെ പുനര്‍നിര്‍മിതിക്ക് ഒരു കമ്പനിയെന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കുമെന്ന് അബ്ദുളള ഹബ്ബായി അറിയിക്കുകയുണ്ടായി.

പ്രവാസി ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഘടനകളായ ഐ.ബി.പി.ജിയും ഐ.ബി.പി.സിയും അബുദാബിയിലും ദുബായിലും യഥാക്രമം വിപുലമായ ബിസിനസ്സ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഷാര്‍ജയിലും മലയാളി സംരംഭകര്‍ ഒത്തുകൂടി. പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും നമ്മുടെ പുനര്‍നിര്‍മിതിയില്‍ എത്ര കണ്ട് പങ്കാളിത്തം വഹിക്കാന്‍ കഴിയുമെന്നത് ആരായുകായിരുന്നു ഈ യോഗങ്ങളുടെ ലക്ഷ്യം. വളരെ പ്രോത്സാഹജനകമായ പ്രതികരണങ്ങളാണ് ഈ യോഗങ്ങളിലുണ്ടായത്. നവകേരള പദ്ധതിയിലെ ഓരോ മേഖലയും ഊന്നിക്കൊണ്ടുളള വിഭവസമാഹരണത്തിന് ഈ സംഘടനകള്‍ തയ്യാറാണ്.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നടന്ന പൊതുപരിപാടികളില്‍ സംബന്ധിച്ചത്. ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി കേരളത്തിന്‍റെ നവനിര്‍മിതിക്കായി ആവേശത്തോടെയാണ് അവര്‍ പരിപാടികളില്‍ ഭാഗഭാക്കായത്. ഒരു പ്രേരണയുമില്ലാതെ നൂറുകണക്കിനാളുകള്‍ യോഗപരിപാടികളില്‍വെച്ചു തന്നെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് മറക്കാനാകാത്ത അനുഭവമാണ്. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളെ കേരള നിര്‍മിതിയില്‍ കോര്‍ത്തിണക്കാനുളള പ്രതിബദ്ധതയും ഇവര്‍ പ്രകടിപ്പിച്ചു. കേരളത്തെ തകര്‍ക്കാനോ തളര്‍ത്തോനോ കഴിയില്ലെന്ന ദൃഢപ്രതിജ്ഞയാണ് ഓരോ യോഗത്തിലും ഉയര്‍ന്നു കേട്ടത്.

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍