ശശിയെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കടുത്ത നടപടിയാണ് ഉണ്ടായത്
ലൈംഗിക ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരെ സിപിഎം സംസ്ഥാന സമിതി നടപടി സ്വീകരിച്ചു. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശി ഇതോടെ പുറത്താകും. ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും തുടര്‍ നടപടികള്‍ക്കോ പരസ്യ പ്രതികരണത്തിനോ താനില്ലെന്നും എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കിയ ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി പ്രതികരിച്ചു.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിലാണ് ശശിക്കെതിരെ നടപടി എടുത്തത്. ഗുരുതരമായ സ്വഭാവമുള്ളതാണ് പരാതിയെന്ന് സംസ്ഥാന സമിതി വിലയിരുത്തി. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നടപടി. നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമായി ഈ വിഷയം ഉന്നയിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. കാര്യമായ നടപടികള്‍ സ്വീകരിക്കാതെ ശശിയെ സംരക്ഷിച്ച് നിര്‍ത്തുമെന്നാണ് ഇന്ന് രാവിലെ വരെ അഭ്യൂഹം പരന്നത്. എന്നാല്‍ കടുത്ത നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്.
പാര്‍ട്ടിയില്‍ സര്‍വ ശക്തനായിരുന്നു ശശി. ആരോപണം ഉയര്‍ന്ന ശേഷവും മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. മണ്ഡലത്തില്‍ നടന്ന ജാഥയില്‍ ക്യാപ്റ്റനായി ശശിയെ നിയോഗിച്ചതും വിവാദമായി. അതേസമയം നാല് മാസത്തിലേറെയായി യുവതി പരാതി നല്‍കിയിട്ട്. പരാതി പൂഴ്ത്താനും നടപടി വൈകിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അച്ചടക്കം പാലിച്ച് പോലീസിന് പരാതി നല്‍കാനോ പരാതി മറ്റേതെങ്കിലും വിധത്തില്‍ പുറത്തുവിടാനോ ഇവര്‍ തയ്യാറായിരുന്നില്ല. ലഘുവായ നടപടിയായാല്‍ പെണ്‍കുട്ടി പരാതി പുറത്തുവിടുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടായിരുന്നെന്നും വാര്‍ത്തയുണ്ട്.
അതേസമയം ലൈംഗിക അതിക്രമത്തിന് അല്ല ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുത്തത്. മറ്റ് നേതാക്കള്‍ക്കും മുന്നറിയിപ്പ് എന്ന രീതിയില്‍ ശശിക്കെതിരായ കടുത്ത നടപടി. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം ശശിക്കെതിരെ രംഗത്തെത്തിയിരുന്നു. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് കൊടുക്കുകയാണ് വിഎസ് ചെയ്തത്. പാര്‍ട്ടി തീരുമാനം എന്തുതന്നെയായാലും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നതായി ശശി പ്രതികരിച്ചു. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും ശശി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അന്വേഷണ കമ്മിഷന് അംഗം പി കെ ശ്രീമതി സസ്പെന്ഷന് സ്ഥിരീകരിച്ചു. ശശിയെ സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുന്ന പാര്‍ട്ടി പത്രക്കുറിപ്പ് താഴെ.
സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട് പാര്‍ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി സ: പി.കെ.ശശി യെ 6 മാസത്തേയ്ക്ക് പാര്‍ടി അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുന്നതാണ്.
നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം
പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!
ശശിയുടെ കമ്യൂണിസ്റ്റ് ‘അനാരോഗ്യ’ത്തിന് ചികിത്സയുണ്ടോ? പി.സിയെ ‘സംസ്കരിക്കാ’ന് വല്ല മാര്‍ഗവുമുണ്ടോ?