UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയറ്റാട്ടിമാരായും പോലീസുകാര്‍: സഭയില്‍ ആഞ്ഞടിച്ച് കെ മുരളീധരന്‍

മര്‍ദ്ദനത്തിരയായ പോലീസുകാരനെതിരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍

കേരള പോലീസില്‍ വയറ്റാട്ടി തസ്തിക പോലുമുണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ നിയമസഭയില്‍. രാജസ്ഥാന്‍കാരനായ ഒരു ഐപിഎസുകാരന്‍ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായി പോലീസുകാരെ നിയമിച്ചുവെന്നാണ് മുരളീധരന്‍ സഭയില്‍ പറഞ്ഞത്. രണ്ട് മാസമായി ഇവര്‍ ശമ്പളം വാങ്ങുന്നത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞോയെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി മുരളീധരന്‍ ചോദിച്ചു.

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പോലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അച്ചടക്കം എന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിക്കേണ്ടതില്ലെന്നും അതീവ ഗൗരവത്തോടെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. മര്‍ദ്ദനത്തിരയായ പോലീസുകാരനെതിരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍ ചോദിച്ചു. ഇങ്ങനെയാണോ സര്‍ക്കാര്‍ എല്ലാം ശരിയാക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്താണ് ചെയ്തത്. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും അവയ്ക്ക് മീന്‍ വാങ്ങാന്‍ പോകുകയും ചെയ്യേണ്ട അവസ്ഥയിലാണ്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു പോലീസുകാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിപി ടിപി സെന്‍കുമാറിന്റെ നടപടിയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും അതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. അതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍