സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ച് തുടങ്ങിയ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
തിരുവനന്തപുരത്ത് പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 13 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഇന്നലെ പൊലീസുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്. യുഡിഎഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ച് തുടങ്ങിയ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും ഇത് കണക്കിലെടുക്കാതെ പൊലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും തുടങ്ങി. പിന്നീട് കൂടുതല്‍ പൊലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കി. മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് ധര്‍ണ നടത്തിയതിന് ജി ആര്‍ അജിത്തുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കേസ്.
read more:സർക്കാർ നിർദേശം തള്ളി, വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി തന്നെയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി