കൂട്ടുകാരനെ ലോക്കപ്പില്‍ വിവസ്ത്രനാക്കി നിര്‍ത്തിച്ചതിനെക്കുറിച്ച് പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് പാങ്ങോട് പോലീസിനെന്ന് പരാതിക്കാരന്‍
തിരുവനന്തപുരത്ത് യുവാവിനെ പോലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ ഷിബു കല്ലറയെയാണ് പോലീസ് മുണ്ടില്ലാതെ റോഡിലൂടെ നടത്തിച്ചത്. പാങ്ങോട് എസ്‌ഐ നിയാസിന്റെ പേരിലാണ് പരാതിയുയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെന്ന് വ്യക്തമാക്കിയ ഷിബു പോലീസ് കംപ്ലെയിന്റ് അതോറിറ്റിയെ സമീപിക്കാനിരിക്കെയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
തന്റെ അച്ഛന്റെ സഹോദരന്റെ വീട്ടിലെത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്‌തെന്നും വീട്ടില്‍ നിന്നും മുണ്ടില്ലാതെ 400 മീറ്ററോളം പൊതുജന മധ്യത്തില്‍ നടത്തിച്ചെന്നുമാണ് ഷിബുവിന്റെ പരാതി. ഏകദേശം 11 മണിയായിരുന്നു അപ്പോള്‍. പ്രദേശത്ത് വിവാഹം നടക്കുന്ന ഒരു ഓഡിറ്റോറിയത്തിന് മുന്നിലൂടെയാണ് നടത്തിച്ചത്. സ്‌റ്റേഷനിലെത്തിച്ച ശേഷവും തനിക്ക് മുണ്ട് ഉടുക്കാന്‍ തന്നില്ലെന്ന് ഷിബു പറയുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. പിറ്റേന്ന് ജാമ്യമെടുക്കാന്‍ പറഞ്ഞ് മജിസ്‌ട്രേറ്റ് വിട്ടയയ്ക്കുകയും ചെയ്തു.
മുണ്ട് തരാതെ റോഡിലൂടെ നടത്തുന്നതിനിടയില്‍ ഒരു റോഡ് ഷോ നടത്തിക്കളയാമെന്ന് പറഞ്ഞാണ് എസ്‌ഐ ഈ ക്രൂരത ചെയ്തതെന്ന് ഷിബു പറയുന്നു. നിയാസ് തന്നെ വ്യക്തിവൈരാഗ്യം മൂലം ഏറെ നാളായി കുടുക്കാന്‍ നോക്കുകയാണ്. ജൂലൈയില്‍ ഒരു സാമ്പത്തിക ഇടപാട് കേസിലെ സംഭവവികാസങ്ങളാണ് എസ്‌ഐയുടെ പകയ്ക്ക് കാരണം. അന്ന് ഷാജഹാന്‍ എന്ന സഹപ്രവര്‍ത്തകനെ വിവസ്ത്രനാക്കി ലോക്കപ്പില്‍ നിര്‍ത്തിയിരുന്നു.
അതിനെതിരെ വകുപ്പുതലത്തില്‍ പരാതിയുമായി പോയതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ഷിബു പറയുന്നു. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയ ശേഷം വീട്ടിലെത്തി അതിക്രമം നടത്തി. ആ കേസ് ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. തന്റെ പേരില്‍ വാറന്റ് വന്നത് അറിയിക്കാതെ അറസ്റ്റ് ചെയ്യാനുള്ള വഴിയാണ് പോലീസ് നോക്കിയത്. കുടുംബത്തെ മുഴുവന്‍ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തുകയാണെന്നും ഷിബു ആരോപിച്ചു.
അതേസമയം ഷിബു ചെക്ക് കേസിലെ പ്രതിയാണെന്നും പുനലൂര്‍ കോടതിയുടെ വാറന്റ് അനുസരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പാങ്ങോട് പോലീസ് പറയുന്നു. കല്ലറയിലുള്ള ബാറിനടുത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നും പിന്നീട് പിടികൂടിയപ്പോള്‍ നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും പോലീസ് പറയുന്നു. വസ്ത്രവും ആഹാരവുമെല്ലാം വാങ്ങി നല്‍കിയാണ് ഷിബുവിനെ കൊണ്ടു പോയതെന്നും പോലീസ് പറഞ്ഞു. പാങ്ങോട് പുലിപ്പാറയില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് യുവതിയുടെ വിവാഹം മുടക്കിയെന്ന പരാതിയും മുമ്പ് ഇതേ എസ്‌ഐയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്
‘ഈ കാക്കിയിട്ടാൽ എവിടെ വേണേലും എപ്പോ വേണേലും കേറിചെല്ലാടാ ചെക്കാ…’
‘തല്ലിച്ചതച്ചതല്ലേ അവര്‍, ഞങ്ങടെ മോന്റെ ജീവനാ പോയത്’: വിനായകന്റെ ബന്ധുക്കള്‍/ വീഡിയോ
ദീപയെ വലിച്ചിഴച്ച പോലീസേ, ലക്ഷ്മി നായര്‍ക്ക് സുഖം തന്നെയല്ലേ…?