കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചപ്പോഴാണ് തമ്പി ഒളിവില്‍ പോയത്.
സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും വാഹനം നിര്‍ത്തി ജൂസ് കുടിച്ച സിസി ടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി സമ്മതിച്ചു. കൊല്ലത്തിനടുത്തുള്ള കടയില്‍ നിന്നാണ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
ജൂസ് കടയുടെ ഉടമ ഷംനാദിന്റെ സുഹൃത്ത് നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസി ടിവി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി ഇക്കാര്യം പറഞ്ഞത്. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നാണ് അര്‍ജ്ജുന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചപ്പോഴാണ് തമ്പി ഒളിവില്‍ പോയത്. ഷംനാദിന്റെ മൊഴിയെടുത്ത ശേഷമായിരുന്നു തമ്പിയെ ചോദ്യം ചെയ്തത്. ദൃശ്യങ്ങള്‍ തമ്പി കൊണ്ടുപോയിട്ടില്ലെന്നാണ് ഷംനാദ് പ്രതികരിച്ചത്. തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്നയാള്‍ ജ്യൂസ് കടയില്‍ വന്നിട്ടില്ല, സിസി ടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല. മരിച്ചത് ബാലഭാസ്‌കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഷംനാദ് അന്ന് പറഞ്ഞിരുന്നു.
ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത് പോലീസാണ്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. കരിക്കിന്‍ ഷേക്ക് കുടിച്ച് മടങ്ങിയപ്പോള്‍ ആരാണ് ഡ്രൈവിംഗ് സീറ്റില്‍ കയറിയതെന്ന് താന്‍ ശ്രദ്ധിച്ചില്ലെന്നും ഷംനാദ് അന്ന് പറഞ്ഞിരുന്നു. അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയാതെ കേരളം വിട്ടതും പ്രകാശ് തമ്പി സിസി ടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചതും അത് ഉടന്‍ തന്നെ മാറ്റി പറഞ്ഞതും കേസിലെ ദുരൂഹത കൂട്ടുകയാണ്.