UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ മുന്നോട്ടു പോകാത്തതിനു കാരണം മോദിയുടെ പിന്നോട്ടു നോക്കിയുള്ള ഭരണം കൊണ്ടെന്നു രാഹുല്‍

ലോക്‌സഭയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദി തയ്യാറാകുന്നില്ല

മോദി ഇന്ത്യ ഭരിക്കുന്നത് റിയര്‍ വ്യു മിറര്‍ നോക്കിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഹോസ്‌പെട്ടിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നേരായി നയിക്കണമെങ്കില്‍ പിറകോട്ടു നോക്കുന്നതു നിര്‍ത്തി പ്രധാനമന്ത്രി നേരെ നോക്കണം. റിയര്‍ വ്യു മിറര്‍ നോക്കി ഭരിക്കുന്നതുകൊണ്ടാണ് രാജ്യം പിന്നോട്ടുമാത്രം പോകുന്നത്. രാജ്യം കുഴികളില്‍ വീഴുന്നതും ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പിന്നോട്ടുനോക്കി സമീപനം കാരണമാണ് നോട്ട് അസാധുവാക്കലും ‘ഗബ്ബര്‍സിങ് ടാക്‌സും’ (ജിഎസ്ടി) രാജ്യത്ത് ഉണ്ടായത്. രാജ്യത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയില്ലാതെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നത്. ലോക്‌സഭയില്‍ 90 മിനിറ്റാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പൊതുപരിപാടികളെ പോലെ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നതിലായിരുന്നു സഭയിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ. ലോക്‌സഭയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായില്ല. കര്‍ണാടക മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലികള്‍ നന്നായി ചെയ്യുന്നു. എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക? രാഹുല്‍ ചോദിച്ചു. മോദി പറയുന്ന വാക്കുകളെല്ലാം പൊള്ളയാണ്. ആ പൊള്ളവാക്കുകളില്‍ കര്‍ണാടകയിലെ ജനങ്ങള്‍ വീഴരുതെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കം രാജ്യം നേരിടുന്ന കാതലായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ, പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ ലോക്‌സഭയിലെ പ്രസംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരത്തിന് ഇത് ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍