ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജെക്കലും ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ പതിനെട്ടാം പടിയുടെ ഇരുന്നൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള ഐജി എസ് ശ്രീജിത്തും ഇന്ന് പുലര്‍ച്ചെ മറ്റ് ഭക്തര്‍ക്കൊപ്പം സന്നിധാനത്ത് ദര്‍ശനം നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ ജനം ടിവി പുറത്തുവിട്ടു. ഒരു സാധാരണ ഭക്തനെ പോലെ മറ്റ് തീര്‍ത്ഥാടകര്‍ക്കൊപ്പം ശ്രീജിത്തും നില്‍ക്കുന്നതും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്.
ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജെക്കലും ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ പതിനെട്ടാം പടിയുടെ ഇരുന്നൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ മടക്കിയയച്ചിരുന്നു. ഞാനും ഒരു ഭക്തനാണെന്നും ജോലിയുടെ ഭാഗമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നുമാണ് ഐജി അന്ന് പ്രതിഷേധക്കാരോട് പറഞ്ഞത്. ഭക്തരെ ചവിട്ടി അരച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും ഐജി പറഞ്ഞിരുന്നു.
അതേസമയം യുവതികളെ മല കയറ്റിയതിലെ പശ്ചാത്താപമാണ് ഇന്ന് പുലര്‍ച്ചെ ഐജിയുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞൊഴുകിയതെന്നാണ് ജനം ടി വിയുടെ വ്യാഖ്യാനം. നിസഹായത മൂലമാണ് പോലീസുകാര്‍ സര്‍ക്കാര്‍ നീക്കത്തിന് കൂട്ടുനില്‍ക്കേണ്ടി വരുന്നതെന്നതിന് വ്യക്തമായ തെളിവാണിതെന്നും അവര്‍ അവകാശപ്പെടുന്നു.
ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?