UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാറ്റൂര്‍ പള്ളിയിലെ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്‌

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പള്ളിയിലെ വൈദികനെ പള്ളിയിലെ കപ്യാര്‍ കുത്തി കൊലപ്പെടുത്തി. മലയാറ്റൂര്‍ കുരിശുപടിയുടെ റെക്ടര്‍ ആയ ചേരനെല്ലൂര്‍ സ്വദേശി ഫാ. സേവ്യര്‍ തേലക്കാട്(52) ആണ് കൊല്ലപ്പെട്ടത്.

പള്ളിയിലെ കപ്യാര്‍ ജോണി ആണ് കൃത്യം നിര്‍വഹിച്ചത്. ഇയാള്‍ പിന്നീട് വനത്തിലേക്ക് രക്ഷപ്പെട്ടു. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാള്‍ അടുത്തിരിക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ക്ക് ഫാ. സേവ്യര്‍ ആണ് നേതൃത്വ നല്‍കിയിരുന്നത്. കുരിശുപടിയുടെ ആറാം സ്ഥലത്ത് വച്ചാണ് വൈദികന് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ കാലിനാണ് കുത്തേറ്റത്. ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇവിടെ നിന്നും ആശുപത്രിയിലേക്ക് ഒരുപാട് ദൂരമുണ്ട്. ആശുപത്രിയിലെത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു.

കപ്യാര്‍ ജോണിയുടെ ചില ദുര്‍നടപടികളെ തുടര്‍ന്ന് ആദ്യം ശാസിക്കുകയും മൂന്ന് മാസം മുമ്പ്‌ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇയാള്‍ അമിത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ജോണി നാട് മുഴുവന്‍ അച്ചനെ അസഭ്യം പറഞ്ഞു നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകവും നടന്നിരിക്കുന്നത്.

വൈദികന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍